കൊച്ചി: അവശ്യ സാധനങ്ങൾക്കെല്ലാം വില കുത്തനെ വർദ്ധിച്ചതോടെ ജനം നട്ടംതിരിയുന്നു. പച്ചക്കറി, മത്സ്യം, മാംസം എന്നിങ്ങനെ മലയാളിയുടെ തീൻമേശയിലെത്തേണ്ട എല്ലാത്തിനും വില കയറി. പലചരക്ക് സാധനങ്ങളിൽ അഞ്ചിലേറെ ഇനങ്ങൾക്കും വില വലിയ തോതിൽ കൂടിയിട്ടുണ്ട്. 40 രൂപയായിരുന്ന മല്ലിയിലയ്ക്ക് ഇപ്പോൾ വില 200 രൂപയാണ്. മിക്ക പച്ചക്കറികളുടെ വിലയും ഇരട്ടിയായി. കിലോ വിലയിൽ 15 രൂപ വർദ്ധനവുണ്ടായ ഇഞ്ചിയാണ് തമ്മിൽ ഭേദം. 190 രൂപ വിലയുണ്ടായിരുന്ന ഇഞ്ചിക്ക് 205രൂപയാണിപ്പോൾ. ഒരുമാസം മുൻപ് വരെ മിതമായ നിരക്കിൽ ലഭിച്ചിരുന്ന മത്സ്യങ്ങൾക്കും ട്രോളിംഗ് ആരംഭിച്ചതോടെ വില കുത്തനെ കൂടി. 160 രൂപയിൽ നിന്ന് 450ലേക്ക് കുതിച്ച മത്തി മുതൽ കുഞ്ഞൻ മീനുകൾക്കെല്ലാം വമ്പൻ വിലയാണ്.
പച്ചക്കറിക്കും മത്സ്യത്തിനും വില കൂടിയപ്പോൾ കൂട്ടുപിടിച്ച് മാംസവിലയും മേലോട്ടാണ്. കിലോയ്ക്ക് 360 രൂപ ഉണ്ടായിരുന്ന ബീഫിന് 400 രൂപയാണ് ഇപ്പോൾ. 150 രൂപയായിരുന്ന ചിക്കൻ 170ലെത്തി. മട്ടനും പന്നിയിറച്ചിക്കും സമാനരീതിയിൽ വില കൂടിയിട്ടുണ്ട്.
ഒരു മാസം മുൻപത്തേ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ പലവ്യഞ്ജന സാധനങ്ങളുടെ വിലയും കൂടുകയാണ്. ചെറുപയറിനും പരിപ്പിനും തുവര പരിപ്പിനും ഉഴുന്നിനുമെല്ലാം 30മുതൽ 35 വരെ വില കൂടി. പച്ചരിക്കും വെളിച്ചെണ്ണക്കും വിലയിൽ മാറ്റമില്ല. പാമോയിലിന്റെ വില മാത്രമാണ് നേരിയ തോതിൽ കുറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |