ശിവഗിരി : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമായി കഴിയുന്ന ഗുരുഭക്തന്മാരുടെ പ്രവാസി സംഗമം ഓണം അവധിക്കാലത്ത് നടത്താൻ ശിവഗിരിയിൽ ചേർന്ന ആലോചനാ യോഗം തീരുമാനിച്ചു.
സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയുടെ ഭാഗമായി ഭാരതത്തിനകത്തും പുറത്തുമുളള മതപണ്ഡിതന്മാരെ ഉൾപ്പെടുത്തി സർവ്വമത സമ്മേളന ശതാബ്ദി ആഘോഷിക്കും. പ്രവാസികളായ ഭക്തജനങ്ങൾ ശിവഗിരി മഠവുമായി സഹകരിച്ചു ശിവഗിരിയുടെ വികസനത്തിനാവശ്യമായ പദ്ധതികൾ നടപ്പിലാക്കും. ശിവഗിരി തീർത്ഥാടനം, ഗുരുദേവ ജയന്തി, സമാധി തുടങ്ങിയ വിശേഷാൽ അവസരങ്ങളിൽ ശിവഗിരി സന്ദർശിക്കുന്നവർക്കു പ്രവാസികളുടെ സഹകരണത്തോടെ വിപുലമായ അതിഥി മന്ദിരം നിർമ്മിക്കും.ഗുരുദേവന്റെ കൃതികളും ജീവചരിത്രങ്ങളും വിവിധ ഭാഷകളിൽ പ്രസിദ്ധികരിക്കും.
യോഗം ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. ലോക ചരിത്രത്തിൽ പലമതസാരവുമേകമെന്ന സത്യം അർത്ഥശങ്കക്കിടമില്ലാത്ത വിധം വെളിവാക്കിയ ലക്ഷണമൊത്തതായിരുന്നു ആലുവയിൽ ശ്രീനാരായണ ഗുരുദേവൻ നൂറു വർഷം മുമ്പു സംഘടിപ്പിച്ച സർവ്വമത സമ്മേളനമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത
വഹിച്ചു. ഏതെങ്കിലും പ്രത്യേക വിഭാഗത്തിൽ നിന്നുളള പ്രവാസികളല്ലാതെ സർവ്വരെയും ഉൾപ്പെടുത്തിയാകും സംഗമമെന്ന് അദ്ദേഹം പറഞ്ഞു.
ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, ബോർഡംഗം സ്വാമി സൂക്ഷ്മാനന്ദ, ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, പ്രവാസികളായ ജയപ്രകാശ്, അജയൻ, ഭദ്രൻ, രാമചന്ദ്രൻ, രാജ കരുണാകരൻ ഗുരുധർമ്മ പ്രചരണസഭാ വൈസ് പ്രസിഡന്റ് അഡ്വ. വി. കെ. മുഹമ്മദ് ഭിലായ്, രജിസ്ട്രാർ അഡ്വ. പി. എം.മധു, പ്രശാന്ത് സിംഗപ്പൂർ തുടങ്ങിയവരും സംസാരിച്ചു.
ഫോട്ടോ: ഓണക്കാലത്ത് ശിവഗിരിയിൽ സംഘടിപ്പിക്കുന്ന പ്രവാസി സംഗമത്തിന്റെ ആലോചനാ യോഗം സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു. സ്വാമി ശാരദാനന്ദ, സ്വാമി അസംഗാനന്ദ ഗിരി, സ്വാമി അവ്യായനന്ദ, സ്വാമി വീരേശ്വരാനന്ദ തുടങ്ങിയവർ സമീപം.
(note: വാർത്ത പ്രാധാന്യത്തോടെ കഴിയുമെങ്കിൽ ഫ്രണ്ട് പേജിൽ വരുന്നതിന് സച്ചിദാനന്ദസ്വാമി താല്പര്യപൂർവ്വം നിർദ്ദേശിച്ചു ഓണക്കാലത്ത് പ്രധാനമന്ത്റിയെയോ പ്രസിഡന്റിനെയോ ആയിരിക്കും ഉദ്ഘാടനത്തിന് ക്ഷണിക്കുകയെന്നും സ്വാമി പറഞ്ഞു)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |