തിരുവനന്തപുരം: വ്യക്തമായ സൂചനാ ബോർഡുകളോ താത്കാലിക ഡിവൈഡറുകളോ സ്ഥാപിക്കാതെ ദേശീയ, സംസ്ഥാന പാതകളിൽ നടക്കുന്ന നിർമ്മാണം യാത്രക്കാരെ അപകടത്തിലേക്ക് തള്ളിവിടുന്നു. മഴക്കാലമായതോടെ വാഹനയാത്രക്കാർ ജീവനും കൈയിലെടുത്താണ് ഇത്തരം അപകട മുനമ്പുകൾ താണ്ടുന്നത്. ഇരുചക്ര വാഹന യാത്രക്കാ
രാണ് അപകടത്തിൽപെടുന്നതിൽ ഏറെയും. കാറുകളും ലോറികളും മറിയുന്നതുൾപ്പെടെയുള്ള അപകടങ്ങളും ഉണ്ടാകുന്നു. കാലവർഷം കൂടി എത്തുന്നതോടെ സ്ഥിതി ഇനിയും രൂക്ഷമാകും.
തിരുവനന്തപുരം-മംഗലപുരം കുറക്കോട്ട് കഴിഞ്ഞ ദിവസം പാചകവാതക ടാങ്കർ മറിഞ്ഞതും സമാനമായ സാഹചര്യത്തിലാണ്. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. നിർമ്മാണം നടക്കുന്ന സർവീസ് റോഡ് അടയ്ക്കാതിരുന്നതിനാലാണ് ലോറി അതുവഴി പോയി ചെളിയിൽ പുതഞ്ഞ് മറിഞ്ഞത്.
റോഡിൽ പൊലിയുന്ന ജീവനുകൾക്ക് വില കല്പിക്കാത്ത അധികൃതരുടെ സമീപനമാണ് അപകടങ്ങൾ ആവർത്തിക്കാൻ കാരണം. തിരുവനന്തപുരം മുതൽ കാസർകോടുവരെ വിവിധയിടങ്ങളിലെ റോഡുകൾ അപകടകരമായ സ്ഥിതിയിലാണ്. വ്യക്തമായ മുന്നറിയിപ്പ് ബോർഡുകൾ പലയിടത്തും സ്ഥാപിച്ചിട്ടില്ല.
തിരുവനന്തപുരത്ത് തിരക്കേറിയ വെള്ളയമ്പലം- വഴുതയ്ക്കാട് റോഡിൽ പകുതി നിർമ്മാണം പൂർത്തിയായ ഭാഗത്ത് ഏത് വശത്തുകൂടി പോകണമെന്ന ബോർഡ് സ്ഥാപിച്ചിട്ടില്ല.
പണിനടക്കുന്ന മഞ്ചേശ്വരം കുഞ്ചത്തൂർ ദേശീയപാതയിൽ കഴിഞ്ഞയാഴ്ച കാറും ആംബുലൻസും കൂട്ടിയിടിച്ച് 3 പേർ മരിച്ച അപകടത്തിനിടയാക്കിയത് ദേശീയ പാതയിൽ വഴിമാറി ആംബുലൻസ് വന്നതു കാരണമാണ്. പൊസോട്ടു ഭാഗത്ത് ദേശീയ പാതയിലേക്ക് കയറുന്ന സ്ഥലത്ത് ദിശാ സൂചകം വ്യക്തമായി കാണാൻ കഴിയാത്തതായിരുന്നു കാരണം.
അപകടത്തിന് ഇടയാക്കുന്നത്
1.പണി നടക്കുന്ന സ്ഥലങ്ങളിൽ പെട്ടെന്ന് തിരിച്ചറിയാനാവുന്ന സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തത്
2.വഴിതിരിച്ചു വിടുന്ന സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ വച്ച് താത്കാലിക ഡിവൈഡറുകൾ സ്ഥാപിക്കാത്തത്
3.രാത്രി കാലത്തും തിരിച്ചറിയത്തക്കവിധം റിഫ്ലക്ടറുകളടങ്ങുന്ന ബോർഡുകൾ വയ്ക്കാത്തത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |