ചെറുതോണി: വൃക്ക മാറ്റിവച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചത് വെസ്റ്റ് നൈൽ പനി ബാധിച്ചെന്ന് സ്ഥിരീകരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ(24) ആണ് മരിച്ചത്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ 17ന് ആയിരുന്നു മരണം. കോഴിക്കോട് വച്ചാണ് ഇയാൾക്ക് കൊതുക് പരത്തുന്ന രോഗമായ വെസ്റ്റ് നൈൽ പനി ബാധിച്ചത്.
കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് വിജയകുമാറിന് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ വച്ച് വൃക്ക മാറ്റിവച്ചത്. അമ്മൂമ്മയുടെ വൃക്കയാണ് വിജയകുമാറിന് പകുത്ത് നൽകിയത്. വിജയകുമാറിന്റെ ചികിത്സക്കായി 15 ലക്ഷത്തിലധികം വേണ്ടി വന്നു. നിർദ്ധന കുടുംബാംഗമായ യുവാവിന്റെ ചികിത്സാ ചെലവ് നാട്ടുകാരുടെ സഹായത്തോടെയാണ് നടത്തിയത്. കോഴിക്കോട് നടത്തിയ വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയ വിജയകരമായിരുന്നു. ഒരു മാസം കഴിഞ്ഞപ്പോൾ യുവാവിന് ബോധം നഷ്ടമായി. തുടർന്ന് തലച്ചോറിൽ അണുബാധയുണ്ടായതായി കണ്ടെത്തുകയായിരുന്നു.
തുടർന്ന് കോഴിക്കോട് തന്നെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. പിന്നീട് അസുഖം കുറഞ്ഞ് വീട്ടിലേക്ക് പോന്നിരുന്നു. ഒരാഴ്ച മുൻപ് അസുഖം കൂടിയതിനെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജാശുപത്രിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. മരണകാരണം സ്ഥിരീകരിച്ചുള്ള റിപ്പോർട്ട് ഇന്നലെയാണ് ലഭിച്ചത്. വെസ്റ്റ്‌നൈൽ പനി ബാധിക്കുന്ന 80ശതമാനം പേർക്കും ആദ്യഘട്ടങ്ങളിൽ രോഗ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കില്ല. പിന്നീട് സ്ഥിതി ഗുരുതരമാകുമ്പോഴാകും രോഗം കണ്ടെത്താനാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |