തിരുവനന്തപുരം: നഴ്സിംഗ് പ്രവേശനത്തിനുള്ള നടപടികൾ എങ്ങുമെത്താതെ തുലാസിലായതോടെ മാനേജ്മെന്റുകളുമായി ചർച്ചയ്ക്കൊരുങ്ങി ആരോഗ്യമന്ത്രി വീണാ ജോർജ്. നാളെ രാവിലെ 11ന് സെക്രട്ടേറിയറ്റ് അനക്‌സ് 2ലെ മന്ത്രിയുടെ ഓഫീസിലാണ് ചർച്ച. നഴ്സിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധികളെയും ഒറ്റയ്ക്ക് നിൽക്കുന്ന കോളേജുകളുടെ മേധാവികളെയും ക്ഷണിച്ചിട്ടുണ്ട്. ഈ മാസം രണ്ടിന് മാനേജ്മെന്റുകളുമായി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
പ്ലസ്ടു ഫലം വന്ന് ഒരാഴ്ച പിന്നിടുമ്പോഴും ആയിരക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരിക്കുന്ന നഴ്സിംഗ് പ്രവേശന നടപടികൾ ഇഴയുകയാണ്. എൽ.ബി.എസ് വഴി മെരിറ്റ് സീറ്റുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചെങ്കിലും ഇടഞ്ഞു നിൽക്കുന്ന മാനേജ്മെന്റുകൾ തങ്ങളുടെ കോളേജിലെ 50ശതമാനം സീറ്റ് സർക്കാരിന് വിട്ടു നൽകുന്നത് പുനഃപരിശോധിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
കോളേജുകളുടെ അഫിലിയേഷൻ പുതുക്കാനോ മാനേജ്മെന്റ് സീറ്റ് പ്രവേശനം ഏതുതരത്തിൽ വേണമെന്നോ ഇനിയും ധാരണയായിട്ടില്ല. മാസങ്ങൾക്ക് മുമ്പേ പ്രശ്നങ്ങൾ സങ്കീർണമായെങ്കിലും ആ ഘട്ടത്തിൽ കാര്യമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.
ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കാനാകില്ലെന്ന് സർക്കാർ അറിയിച്ചതോടെ മാനേജ്മെന്റ് സീറ്റുകളിലേക്ക് അസോസിയേഷൻ നടത്തുന്ന ഏകീകൃത അലോട്ട്മെന്റ് അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ 1000 രൂപ ഫീസ് അടച്ച് 10 കോളേജുകളിലേക്ക് അപേക്ഷിച്ചിരുന്ന സ്ഥാനത്ത് ഇനി ഓരോ കോളേജിലും പ്രത്യേകം ഫീസ് നൽകണം. നാളത്തെ ചർച്ചയിൽ പരിഹാരമുണ്ടായില്ലെങ്കിൽ ഇത് കുട്ടികളെ കടുത്ത പ്രതിസന്ധി
യിലാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |