ആലുവ/പള്ളുരുത്തി: ഗുണ്ടകൾക്കെതിരെ പൊലീസിന്റെ നടപടി പുരോഗമിക്കവേ ആലുവയിലും പള്ളുരുത്തിയിലും ഗുണ്ടാവിളയാട്ടം. ആലുവ ഉളിയന്നൂരിൽ നാട്ടുകാർക്കും വാഹനങ്ങൾക്കും നേരെ ആക്രമണം നടത്തിയ രണ്ട് ഗുണ്ടകളെ നാട്ടുകാർ പിടികൂടി ആലുവ പൊലീസിന് കൈമാറി. കളമശേരി എച്ച്.എം.ടി കോളനിയിൽ കളപ്പുരയ്ക്കൽ വീട്ടിൽ ഷാഹുൽ ഹമീദ് (36), എൻ.എ.ഡി ചാലയിൽ വീട്ടിൽ മുഹമ്മദ് സുനീർ (28) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി പത്തരയോടെ, വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന പനയക്കടവ് സ്വദേശികളായ സഹോദരങ്ങൾ സഞ്ചരിച്ച കാറിനു നേരെ ഉളിയന്നൂർ ക്ഷേത്രത്തിനു സമീപമായിരുന്നു ആക്രമണം. കാറിന് വേഗത കൂടിയെന്ന് പറഞ്ഞായിരുന്നു തുടക്കം. തുടർന്ന് ആലുവ ഭാഗത്തേക്ക് പോയി മറ്റ് രണ്ടു കാറുകൾക്കു നേരെയും ആക്രമണം നടത്തി.
നാട്ടുകാർ ഇരുവരെയും വളഞ്ഞ് പിടികൂടി പൊലീസിൽ ഏല്പിക്കുകയായിരുന്നു. മയക്കുമരുന്ന് ലഹരിയിലായിരുന്നു അക്രമമെന്ന് നാട്ടുകാർ പറഞ്ഞു. പ്രതികൾ വധശ്രമം, അടിപിടി ഉൾപ്പെടെ അഞ്ചിലേറെ കേസുകളിൽപ്പെട്ടവരാണെന്ന് ആലുവ പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെയാണ് ഗുണ്ടാസംഘാംഗങ്ങൾ തമ്മിലുള്ള വൈരത്തിന്റെ ഭാഗമായി പള്ളുരുത്തി സ്വദേശി വിപിനെ മൂന്നു യുവാക്കൾ കൈക്കോടാലി കൊണ്ട് വെട്ടിയത്. ഇയാൾ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഷാനത്ത്, ബിജു, ലൈജാൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളിലാണ് കേസ്. ഇവരുടെ സംഘത്തിൽപ്പെട്ട വിനോദിനെ മുമ്പ് വിപിൻ മർദ്ദിച്ചതിന് പകരം വീട്ടാനായിരുന്നു ആക്രമണം. ഷാനത്ത് ജയിൽ ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |