മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഇന്ന് പുലർച്ചെ 12.05ന് തീർത്ഥാടകരുമായി കരിപ്പൂരിൽ നിന്ന് യാത്ര തിരിച്ച ആദ്യ വിമാനം ജിദ്ദയിലെത്തി. 166 പേരാണ് എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ഐ.എക്സ് 3011 വിമാനത്തിൽ ഉണ്ടായിരുന്നത്. ഇന്നുരാവിലെ എട്ടിനും വൈകിട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങൾ 166 വീതം യാത്രക്കാരുമായി തിരിക്കും.
ഇന്നലെ രാവിലെ മുതൽ തീർത്ഥാടകർ കരിപ്പൂർ ഹജ്ജ് ക്യാമ്പിൽ എത്തിത്തുടങ്ങി. വിമാനത്താവളത്തിലെ എയർലൈൻ കൗണ്ടറിൽ ലഗേജുകൾ കൈമാറിയ ശേഷമാണ് ഹജ്ജ് കമ്മിറ്റിയുടെ ബസുകളിൽ ക്യാമ്പിലെത്തിയത്. ജൂൺ ഒമ്പത് വരെ കരിപ്പൂർ എംബാർക്കേഷനിലെ ഹജ്ജ് ക്യാമ്പ് തുടരും.
ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം മന്ത്രി വി.അബ്ദുറഹ്‌മാൻ നിർവഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി അദ്ധ്യക്ഷനായി. എം.പി മാരായ ഇ.ടി. മുഹമ്മദ് ബഷീർ, എം.പി.അബ്ദുസമദ് സമദാനി, എം എൽ.എമാരായ അഹമ്മദ് ദേവർകോവിൽ, പി.ടി.എ. റഹീം, മുഹമ്മദ് മുഹ്സിൻ, പി. അബ്ദുൽ ഹമീദ്, പി.ഉബൈദുല്ല, ടി.വി.ഇബ്രാഹിം, എയർപോർട്ട് ഡയറക്ടർ ഇൻചാർജ് രാജേഷ്, ഡി.ജി.എം. സുനിത വർഗീസ്, സംസ്ഥാന വഖ്ഫ് ബോർഡ് ചെയർമാൻ അഡ്വ.എം.കെ.സക്കീർ സംസാരിച്ചു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 17,883 പേരാണ് മൂന്ന് എംബാർക്കേഷൻ പോയിന്റുകൾ വഴി ഈ വർഷം പോവുക. മേയ് 26ന് കൊച്ചിയിൽ നിന്നും ജൂൺ ഒന്നിന് കണ്ണൂരിൽ നിന്നും ആദ്യ ഹജ്ജ് വിമാനം പുറപ്പെടും. സൗദി അറേബ്യൻ എയർലൈൻസാണ് രണ്ടിടത്തു നിന്നും സർവ്വീസ് നടത്തുക. കൊച്ചിയിൽ നിന്ന് ജൂൺ ഒമ്പത് വരെ 17 സർവ്വീസും കണ്ണൂരിൽ നിന്ന് ഒമ്പത് സർവീസുമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |