പൊൻകുന്നം: സാധാരണക്കാരന്റെ വാഹനം എന്നറിയപ്പെടുന്ന ഓട്ടോറിക്ഷ പൊൻകുന്നത്ത് ഓടി തുടങ്ങിയിട്ട് 40 വർഷം. ടാക്‌സി കാറുകളും ജീപ്പുകളും അരങ്ങുവാണ ചെറുപട്ടണത്തിലേക്ക് ഇവരുടെ എതിർപ്പുകളെ അതിജീവിച്ചാണ് 1984ൽ ഓട്ടോറിക്ഷകൾ ഓടിത്തുടങ്ങിയത്.
മുച്ചക്രവാഹനം ആദ്യം കണ്ടപ്പോൾ നാട്ടുകാർക്ക് കൗതുകവും കയറാൻ ഭയവുമായിരുന്നു. കയറ്റവും ഇറക്കവും വളവുകളും കൂടുതലുള്ള കിഴക്കൻ പ്രദേശങ്ങളിലെ നിരത്തുകളിൽ മുച്ചക്രവാഹനം അപകടത്തിൽപ്പെടാൻ സാദ്ധ്യത ഏറെയെന്നായിരുന്നു പ്രചാരണം. മൂട്ട എന്നു പേരിട്ട് മാറ്റി നിർത്തിയിരുന്ന മുച്ചക്രവാഹനം കാലക്രമേണ നാട്ടുകാരുടെ ഓമനയായി. ഇന്ന് പൊൻകുന്നം പട്ടണത്തിലെ പ്രധാന സ്റ്റാൻഡിൽമാത്രം 250ൽ പരം ഓട്ടോറിക്ഷകളുണ്ട്. പട്ടണത്തോട് ചേർന്നുള്ള ചെറുകവലകളിലെല്ലാം ഓട്ടോ സ്റ്റാൻഡുകളുണ്ട്.
എല്ലാ ചിന്തകൾക്കുമപ്പുറം ഐക്യം കാത്തുസൂക്ഷിക്കുന്നവരാണ് ഇവിടുത്തെ ഓട്ടോറിക്ഷാതൊഴിലാളികൾ. നാട്ടിൽ എന്തു പ്രശ്‌നമുണ്ടായാലും ആദ്യം ഓടിയെത്തുന്നരും ഇവരാണ്. എന്നാൽ ഈ നന്മകളുടെ ശോഭ കെടുത്തുന്ന ചിലരും തങ്ങളുടെ കൂട്ടത്തിലുണ്ടെന്നും ഇത്തരക്കാരെ നിയന്ത്രിക്കാറുണ്ടെന്നുമാണ് മുതിർന്ന ഡ്രൈവർമാർ പറയുന്നത്.
രാവും പകലും കഷ്ടപ്പെട്ട് പണിയെടുക്കുന്ന തൊഴിലാളികൾക്ക് പക്ഷേ കിട്ടുന്ന വരുമാനം വളരെ ചെറുതാണ്.
1984 മുതൽ പൊൻകുന്നത്ത് ഓട്ടോറിക്ഷ ഓടിക്കുന്നു. ഈതൊഴിലിലൂടെ ഒന്നും സമ്പാദിക്കാനാവില്ല. ഇന്നത്തെ കാലത്തിനൊത്ത് ജീവിക്കണമെങ്കിൽ ഒപ്പം വേറെ വരുമാനവും കൂടി വേണം.
- രാധാകൃഷ്ണൻ, സീനിയർ ഓട്ടോ ഡ്രൈവർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |