തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊല കേസിലെ പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് കേസ് വിചാരണ നേരിട്ട് മനസിലാക്കാനുള്ള മാനസിക ആരോഗ്യം ഉണ്ടെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്. റിപ്പോർട്ട് അംഗീകരിച്ച കോടതി വിചാരണ നടപടികളുടെ ഭാഗമായി 22 ന് കുറ്റപത്രം വായിച്ചു കേൾപ്പിക്കും. മനോരോഗിയായ പ്രതിയുടെ മാനസിക ആരോഗ്യത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി മെഡിക്കൽ ബോർഡിനോട് നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഡോക്ടറെ കോടതി വിസ്തരിച്ചു. പ്രതിയോടും കേസ് വിചാരണ നേരിടാൻ സന്നദ്ധനാണോ എന്ന് കോടതി ചോദിച്ചു. അതെ എന്നായിരുന്നു മറുപടി.
മാനസിക നില തകരാറിലായതിനാൽ സംഭവിച്ച കൊലയാണെന്നും അതുകൊണ്ട് കേസിൽ നിന്ന് തന്നെ വിടുതൽ ചെയ്യണമെന്നും ആവശ്യപ്പെട്ട് കേഡൽ ഹർജി സമർപ്പിച്ചിരുന്നു. കേഡലിന്റെ ആവശ്യം കോടതി തള്ളി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.
2017 ഏപ്രിൽ എട്ടിനാണ് പ്രൊഫ. രാജതങ്കം, ഭാര്യ ഡോ. ജീൻ പദ്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെ കേഡൽ അതിദാരുണമായി കൊലപ്പെടുത്തിയത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ, മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേല്പിക്കുക, വീട് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ആണ് ചുമത്തിയിട്ടുള്ളത് ആത്മാവ് ശരീരത്തിൽനിന്ന് വേർപിരിയ്ക്കുന്ന ആസ്ട്രൽ പ്രോജക്ഷന്റെ ഭാഗമായാണ് താൻ ഈ കൊലപാതകങ്ങൾ ചെയ്‍തത് എന്നായിരുന്നു കേഡൽ പൊലീസിനോട് പറഞ്ഞിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |