തൊടുപുഴ: നഗരസഭാ പരിധിയ്ക്കുള്ളിലെ റോഡ് കൈയേറിയും അനധികൃതമായും നടത്തുന്ന വഴിയോര കച്ചവടങ്ങൾ നഗരസഭാ ആരോഗ്യവിഭാഗം സ്ക്വാഡിന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ച് തുടങ്ങി. ഇന്നലെ രാവിലെ വെങ്ങല്ലൂർ ജംഗ്ഷനിൽ നിന്നാണ് ഒഴിപ്പിക്കൽ നടപടികൾക്ക് തുടക്കം കുറിച്ചത്. വെങ്ങല്ലൂരിൽ നിന്ന് കോലാനി ബൈപാസിലുള്ള അനധികൃത കച്ചവടങ്ങളാണ് ആദ്യ ദിനത്തിൽ ഒഴിപ്പിച്ചത്.
ബൈപ്പാസിൽ റോഡ് കൈയേറി വ്യാപാരം നടത്തിയിരുന്ന ഏഴ് കടകൾ പൂർണമായും പൊളിച്ചു നീക്കി. അനുവദിച്ചതിൽ കൂടുതൽ സ്ഥലം ഉപയോഗിച്ച നാല് കടകളുടെയും കൂടുതലായി ഉപയോഗിച്ച സ്ഥലത്തെ ഷെഡും നീക്കി. മണക്കാട് ജംഗ്ഷൻ വരെയാണ് ഇന്നലെ പരിശോധന നടത്തിയത്. അനധികൃതമായും റോഡിലേക്കിറക്കിയും ഗതാഗത തടസം സൃഷ്ടിച്ചും നടത്തുന്ന മറ്റ് കടകൾ ഇന്ന് തന്നെ പൊളിച്ചു നീക്കണമെന്ന് അധികൃതർ കടയുടമകൾക്ക് നിർദേശം നൽകി. അടുത്തയാഴ്ച സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ കുറയ്ക്കാനും വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും സുഗമമായ സഞ്ചാരം സാധ്യമാകുന്നതിനുമായാണ് നഗരസഭ അടിയന്തരമായി ഒഴിപ്പിക്കൽ നടപടികൾ തുടരുന്നത്. വരും ദിവസങ്ങളിൽ മങ്ങാട്ടുകവല, മുതലക്കോടം, പട്ടയംകവല, കാരിക്കോട്, വെങ്ങല്ലൂർ ബൈപാസ്, പാലാ റോഡ്, ഇടുക്കി റോഡ് തുടങ്ങി നഗരത്തിന്റെ എല്ലാ പ്രദേശങ്ങളിലുമുള്ള അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കുമെന്ന് നഗരസഭാ അധികൃതർ പറഞ്ഞു. നഗരസഭ നടത്തുന്ന ഒഴിപ്പിക്കൽ ഒരു അറിയിപ്പായി കണ്ട് മറ്റുള്ളവർ സ്വയം അനധികൃത കടകൾ നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം നഗരസഭയുടെ നേതൃത്വത്തിൽ നീക്കം ചെയ്ത് പിഴയീടാക്കുമെന്നും അധികൃതർ പറഞ്ഞു. കാഴ്ചകൾ മറച്ചുള്ള വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകൾ ഉൾപ്പെടെ സ്വന്തം നിലയിൽ നീക്കം ചെയ്യാൻ വ്യാപാര സ്ഥാപന ഉടമകൾ തയ്യാറാകണമെന്നും നഗരസഭാ അധികൃതർ പറഞ്ഞു.
പൊലീസിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും സഹകരണത്തോടെയായിരുന്നു ഒഴിപ്പിക്കൽ. നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രദീപ് രാജ്, ബിജോ മാത്യു, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രാജേഷ്, സതീശൻ, റവന്യൂ ഇൻസ്‌പെക്ടർ രാജേഷ്, ഓവർസീയർ അഭിലാഷ്, പി.ഡബ്ല്യു.ഡി ഓവർസീയർ എൽമി, എൻ.യു.എൽ.എം വിഭാഗത്തിലെ മനു സോമൻ, കൃഷ്ണ നന്ദു എന്നിവരാണ് സ്‌ക്വാഡിൽ ഉണ്ടായിരുന്നത്.
ഒഴിപ്പിക്കൽ
പലപ്പോഴും പ്രഹസനം
ഇതാദ്യമായല്ല നഗരസഭയുടെ നേതൃത്വത്തിൽ അനധികൃത വഴിയോര കച്ചവടം ഒഴിപ്പിക്കുന്നത്. ഒഴിപ്പിച്ച കടകൾ തന്നെയാണ് വീണ്ടും ഒഴിപ്പിക്കുന്നത്. ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കി നഗരസഭാ അധികൃതർ പോയി രണ്ട് ദിവസത്തിനകം ഇതേ സ്ഥലത്ത് വീണ്ടും റോഡും നടപ്പാതയും കൈയേറി അനധികൃത കടകൾ തുടങ്ങും. പഴയതിനേക്കാൾ വിപുലമായിട്ടായിരിക്കും പിന്നീട് കച്ചവടം. മങ്ങാട്ടുകവല- കാഞ്ഞിരമറ്റം ബൈപാസ്, മങ്ങാട്ടുകവല സ്റ്റാൻഡിന് സമീപം, മുതലക്കോടം മാവിൻ ചുവട്, കാരിക്കോട് എന്നിവിടങ്ങളിലെല്ലാം ഒഴിപ്പിച്ചിടത്ത് തന്നെ വീണ്ടും അനധികൃത കച്ചവടം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ ദിവസങ്ങൾക്കകം പാതയോരങ്ങൾ കൈയേറി കച്ചവടം പുനരാരംഭിക്കുന്നതിന് പിന്നിൽ അധികൃതരുടെ ഒത്താശയോടെയാണെന്ന ആക്ഷേപം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |