ഇടുക്കി: ദേശീയ മെഡിക്കൽ കമ്മീഷൻ നിഷ്‌കർഷിച്ചിരിക്കുന്ന സൗകര്യളില്ലാത്തതിന്റെ പേരിൽ ഫൈൻ ഈടാക്കുമെന്നും അടുത്ത വർഷം എം.ബി.ബി.എസ് സീറ്റുകൾ വെട്ടിക്കുറയ്ക്കുമെന്നും ചൂണ്ടിക്കാട്ടി ദേശീയ മെഡിക്കൽ കമ്മിഷൻ ഇടുക്കി മെഡിക്കൽ കോളജിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. മൂന്നു ദിവസത്തിനകം വിശദീകരണം നൽകണമെന്നും ഇന്നു നടക്കുന്ന ഓൺലൈൻ മീറ്റിംഗിൽ നിർന്ധമായി പങ്കെടുത്ത് വിശദീകരണം നൽകണമെന്നും നോട്ടീസിലുണ്ട്. മെഡിക്കൽ കോളജിലെ സൗകര്യങ്ങൾ സംന്ധിച്ച് വിദഗ്ദ്ധ സമിതി നടത്തിയ പരിശോധനകളിൽ കമ്മിഷൻ നിഷ്‌കർഷിച്ചിട്ടുള്ള യാതൊരു സൗകര്യങ്ങളും ഒരുക്കിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. 20 വകുപ്പുകളിലും ആവശ്യത്തിന് ഫാക്കൽറ്റികളും സീനിയർ റസിഡന്റുമാരും ട്യൂട്ടർമാരും ഇല്ലെന്നു പറയുന്ന നോട്ടീസിൽ ആശുപത്രിയിൽ മതിയായ കിടക്കളില്ലെന്നും ചൂണ്ടിക്കാട്ടുന്നു. മേജർ ശസ്ത്രക്രിയകൾ നാമമാത്രമാണ് ഇടുക്കിയിൽ നടക്കുന്നതെന്നും നോട്ടീസിൽ പറയുന്നു. ഇ.എൻ.ടി വിഭാഗങ്ങളിലെ കുറവുകളും എക്സ്‌റേ, അൾട്രാസൗണ്ട്, സി.ടി സ്‌കാൻ, എം.ആർ.ഐ സ്‌കാൻ എന്നിവയിലെ പോരായ്മകളും നോട്ടീസിലുണ്ട്. അടുത്ത അദ്ധ്യയന വർഷത്തേയ്ക്കുള്ള അഡ്മിഷനായി നിലവിൽ ഇടുക്കി മെഡിക്കൽ കോളജിൽ ഏർപ്പാടാക്കിയ സൗകര്യങ്ങൾ സംബന്ധിച്ച റിപ്പോർട്ടും പരീക്ഷകളുടെ വീഡിയോയും ദേശീയ മെഡിക്കൽ കൗൺസിലിന് സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ച സമിതിയാണ് അപാകതകൾ കണ്ടെത്തിയത്. മറുപടി തൃപതികരമല്ലെങ്കിൽ ഒരു കോടി രൂപവരെ പിഴയിടുമെന്നും അടുത്ത ബാച്ചിലേയ്ക്കുള്ള എം.ബി.ബി.എസ് സീറ്റുകൾ വെട്ടിക്കുറയ്ക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പു നൽകുന്നുണ്ട്. അതേസമയം ദേശീയ മെഡിക്കൽ കമ്മിഷൻ കണ്ടെത്തിയ അപാകതകൾ തന്നെയാണ് പരാതിയായി വിദ്യാർത്ഥികളും ഉയർത്തുന്നത്. രണ്ടാം വർഷ എം.ബി.ബി.എസ് ബാച്ചിന്റെ ക്ലാസ് തുടങ്ങി അഞ്ചുമാസമായിട്ടും ലാബ് സൗകര്യം ഇതുവരെ ലഭിച്ചിട്ടില്ലെന്നു വിദ്യാർത്ഥികൾ പറയുന്നു. ലെക്ചർ ഹാളില്ലാത്തതിനാൽ പരിമിത സൗകര്യത്തിൽ തിങ്ങി ഞെരുങ്ങിയിരുന്നാണ് കുട്ടികൾ പഠിക്കുന്നത്. പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണം പൂർത്തിയാകാത്തതിനാൽ പെൺകുട്ടികളെ ബോയ്സ് ഹോസ്റ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവിടെ നിന്ന് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലേക്കു മാറ്റിയ ആൺകുട്ടികൾ ഇവിടെ തിങ്ങി ഞെരുങ്ങിയാണ് കഴിയുന്നതെന്നും വിദ്യാർത്ഥികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |