മൂന്ന് ദിവസം നീളുന്ന ചടങ്ങുകൾ
സംസ്‌കാരം വ്യാഴാഴ്ച മഷാദിൽ
ടെഹ്റാൻ:പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയുടെയും അകാലമൃത്യുവിന്റെ ഞെട്ടലിൽ നിന്ന് മുക്തമാകാതെ ഇറാൻ ജനത.
പല സ്ഥലങ്ങളിലായി ദിവസങ്ങൾ നീണ്ടു നിൽക്കുന്ന റെയ്‌സിയുടെ സംസ്‌കാര ചടങ്ങുകൾ ചൊവ്വാഴ്ച വടക്ക് പടിഞ്ഞാറൻ നഗരമായ തബ്രിസിൽ വിലാപയാത്രയോടെ ആരംഭിച്ചു. ഈസ്റ്റ് അസർബൈജാൻ തലസ്ഥാനമായ തബ്രിസിലേക്ക് പോകുമ്പോഴാണ് റെയ്സിയുടെ കോപ്റ്റർ തകർന്നത്. അപകട സ്ഥലത്തിന് ഏറ്റവും അടുത്തുള്ള നഗരമാണ് തബ്രിസിൽ. പതിനായിരങ്ങൾ ഇറാൻ പതാകയും റെയ്സിയുടെ ചിത്രങ്ങളുമായി വിലാപയാത്രയിൽ പങ്കെടുത്തു.
തബ്രിസിലെ ചടങ്ങുകൾക്ക് ശേഷം റെയ്സിയുടെയും മറ്റുള്ളവരുടെയും മൃതദേഹങ്ങൾ പുണ്യസ്ഥലമായ ഖോം നഗരത്തിൽ എത്തിക്കും. അവിടത്തെ ചടങ്ങിന് ശേഷം വൈകിട്ട് തലസ്ഥാനമായ ടെഹ്‌റാനിലേക്കും കൊണ്ടുപോകും. ഇന്ന് വിപുലമായ പ്രാർത്ഥനകളും മറ്റും ടെഹ്റാനിൽ നടക്കും. തന്റെ മാനസപുത്രനായിരുന്ന
റെയ്സിയുടെ ചരമോപചാര ചടങ്ങുകൾക്ക് പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി നേതൃത്വം നൽകും. വിദേശ നേതാക്കളും പങ്കെടുക്കും. ടെഹറാനിൽ നിന്ന് ഭൗതിക ദേഹം റെയ്സിയുടെ ജന്മനാടായ മഷാദിൽ എത്തിക്കും. വ്യാഴാഴ്ച്ച അവിടെ നടക്കുന്ന സംസ്‌കാരം അതിവിപുലമായ ചടങ്ങായിരിക്കും.
ഇറാൻ സൈന്യം അന്വേഷണം തുടങ്ങി
പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട കോപ്ടർ അപകടത്തെക്കുറിച്ച് ഇറാൻ സൈന്യം അന്വേഷണം ആരംഭിച്ചു. സേനാമേധാവി മേജർ ജനറൽ മുഹമ്മദ് ബഗേരി ഉന്നത സംഘത്തെ നിയോഗിച്ചു. ബ്രിഗേഡിയർ അലി അബ്ദുല്ലാഹിയുടെ നേതൃത്വത്തിലുള്ള സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചു. അന്വേഷണത്തിൽ ഇറാനെ സഹായിക്കാമെന്ന് റഷ്യൻ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി സെർജി ഷോയിഗു അറിയിച്ചു.
ഇറാൻ - ഇസ്രയേൽ സംഘർഷവും ഇസ്രയേലും അസർബൈജാനും തമ്മിലുള്ള ബന്ധവും ചൂണ്ടിക്കാട്ടി, ഹെലികോപ്ടർ അപകടം അസ്വാഭാവികമാണെന്ന ചർച്ച സമൂഹ മാദ്ധ്യമങ്ങളിൽ ഉയർന്നിട്ടുണ്ട്. അപകടത്തിൽ ഇസ്രയേൽ ചാരസംഘടന മൊസാദിനെ സംശയിക്കാൻ കാരണങ്ങളുണ്ടെന്ന് യൂറോപ്യൻ പാർലമെന്റ് മുൻ അംഗം നിക്ക് ഗ്രിഫിൻ എക്സിൽ കുറിച്ചു. തങ്ങൾക്ക് പങ്കില്ലെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിട്ടുണ്ട്.
കോപ്റ്ററിന്റെ നിയന്ത്രണ സംവിധാനം തകരാറിലായിരുന്നുവെന്നും അതുകൊണ്ടാകാം അപായ സന്ദേശം നൽകാൻ പൈലറ്റിന് സാധിക്കാതിരുന്നതെന്നും വിദഗദ്ധരെ ഉദ്ധരിച്ച് പ്രമുഖ മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
റെയ്സിയുടെ മരണം
ആഘോഷിച്ച് വിമതർ
ബെർലിൻ: ഇബ്രാഹിം റെയ്സിയുടെ മരണം ആഘോഷിച്ച് ജർമ്മനിയിലെ ഇറാനിയൻ വിമതഗ്രൂപ്പ്. ബർലിനിലെ ഇറാൻ എംബസിക്കു മുന്നിൽ നാഷണൽ കൗൺസിൽ ഓഫ് റെസിസ്റ്റൻസ് അംഗങ്ങളാണ് ഒത്തുകൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |