തിരുവനന്തപുരം:റേഷൻ കടകളിൽ അരി ഉൾപ്പെടെയുള്ളവയുടെ സ്റ്റോക്ക് തീർന്നുതുടങ്ങി.
ആവശ്യക്കാർ മുഴുവൻ വിഹിതവും കിട്ടാതെ തിരിച്ചു പോകേണ്ട അവസ്ഥയാണ്. മദ്ധ്യകേരളത്തിലെയും വടക്കൻ ജില്ലകളിലെയും കടകളിൽ സ്റ്റോക്ക് ഏതു ദിവസവും തീരുമെന്ന് വ്യാപാരികൾ പറഞ്ഞു. അടുത്ത മാസത്തെ സ്റ്റോക്ക് എത്തിയിട്ടുമില്ല.
മൂന്നു മാസത്തെ കുടിശ്ശികയുള്ളതിനാൽ റേഷൻ സാധനങ്ങൾ കടകളിൽ വാതിൽപ്പടിയായി എത്തിക്കുന്ന ട്രാൻസ്പോർട്ടിംഗ് കരാറുകാർ മെല്ലെപ്പോക്കിലാണ്.
ഗോഡൗണുകളിൽ സപ്ലൈകോ കരാർ തൊഴിലാളികളുടെ എണ്ണം കുറച്ചതും റേഷൻ നീക്കം മന്ദഗതിയിലാക്കി.
പൊതുവിപണിയിൽ അരിവില വർദ്ധിക്കുകയാണ്. കുടിശ്ശിക കിട്ടിയില്ലെങ്കിൽ ജൂൺ മുതൽ വിതരണം നിറുത്തിവയ്ക്കാനാണ് ട്രാൻ. കരാറുകാരുടെ നീക്കം. വാതിൽപ്പടി വിതരണത്തിൽ സർക്കാർ സപ്ലൈകോയ്ക്ക് 317 കോടി രൂപ നൽകാനുണ്ട്. കുറച്ചെങ്കിലും ഉടൻ അനുവദിച്ചാലേ പ്രതിസന്ധിക്ക് പരിഹാരമാകൂ.
സപ്ലൈകോയ്ക്ക് കുടിശ്ശിക അനുവദിക്കാനുള്ള തീരുമാനം നീണ്ടാൽ അക്കാര്യം വെള്ളിയാഴ്ചത്തെ മന്ത്രിസഭായോഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും.
`റേഷൻ വിതരണം നിലയ്ക്കാതിരിക്കാൻ സർക്കാർ ഇടപെട്ട് അടിയന്തരമായി പരിഹാരം കാണണം'
-ടി മുഹമ്മദാലി, ജനറൽ സെക്രട്ടറി
ഓൾ കേരളാ റീട്ടേയിൽ റേഷൻ
ഡീലേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |