തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ബ്രേക്ക് വാട്ടർ നിർമ്മാണം ലോകവിസ്മയമാകുന്നു. കപ്പലുകൾക്ക് കൂറ്റൻ തിരമാലകളുടെ ശല്യമില്ലാതെ നങ്കൂരമിടുന്നതിനും സുരക്ഷിതമായി കണ്ടെയ്നറുകൾ ഇറക്കുന്നതിനും കയററുന്നതിനും ഒരു തടാകം പോലെ സൗകര്യമൊരുക്കുന്നതാണ് ബ്രേക്ക് വാട്ടർ. കടലിന്റെ അടിത്തട്ടിൽ നിന്നും കൂറ്റൻ പാറകൾ നിരത്തി ഒരു മതിലു പോലെ നിർമ്മിച്ച് ഉപരിതലത്തിൽ അക്രോപോടുകൾ നിരത്തിയാണ് നിർമ്മാണം.
20 മീറ്റർ താഴ്ചയിലും സമുദ്രനിരപ്പിൽ നിന്ന് 7.5 മീറ്റർ ഉയരത്തിലുമാണ് ബ്രേക്ക് വാട്ടർ നിർമ്മിക്കുന്നത്. ബ്രേക്ക്‌വാട്ടറിന്റെ മുകളിൽ 10 മീറ്റർ വീതിയും കടലിന്റെ അടിയിൽ 100 മീറ്റർ മുതൽ 120 മീറ്റർ വരെ വീതിയും ഉണ്ട്. ആദ്യഘട്ടത്തിൽ 2959മീറ്റർ നീളമുള്ള ബ്രേക്ക്‌വാട്ടറാണ് പൂർത്തിയാകുന്നത്.20 മീറ്ററിൽ കൂടുതൽ ആഴമുള്ള കടലിൽ ഇത്തരമൊരു ഭീമാകാരമായ നിർമ്മിതി ലോകത്ത് വളരെ പ്രയാസകരവും അപൂർവവുമാണ്.
നൂറ്റി ഇരുപത് മീറ്റർ വീതിയിൽ തുടങ്ങി പത്ത് മീറ്റർ വീതിയിൽ അവസാനിക്കുന്ന ഇരുപത്തിഏഴര മീറ്റർ ഉയരമുള്ള ഒരു മതിൽ മൂന്ന് കിലോമീറ്റർ നീളത്തിൽ സമുദ്രത്തിൽ നിർമ്മിക്കുന്നതിന് സമാനം. ചുരുക്കിപ്പറഞ്ഞാൽ വളരെ വലിയ ഒരു എഞ്ചിനീയറിംഗ് വിസ്മയമാണ് വിഴിഞ്ഞത്ത് പൂർത്തിയായിക്കൊണ്ടിരിക്കുന്നത്.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യഘട്ടത്തിൽ ആവശ്യമായ ക്രെയിനുകളുമായി എത്തുന്ന അവസാന കപ്പൽ ഷെൻഹുവ 34 കഴിഞ്ഞവാരം തുറമുഖത്തെത്തിയിരുന്നു. രണ്ട്ഷിപ്പ് ടു ഷോർ ക്രെയിനുകളും 3 കാന്റിട്രി ക്രെയിനുകളുമാണ് എത്തിയത്. ഇതോടെ ആദ്യ ഘട്ടത്തിൽ ആവശ്യമുള്ള 32 ക്രെയിനുകളും പൂർത്തിയായി.
ജൂൺ 15നുശേഷം ലോകത്തിൽ നിലവിലുള്ള ഏറ്റവും ശേഷി കൂടിയ കപ്പൽ, കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തെത്തും. ഇതോടനുബന്ധിച്ചുള്ള അവസാനവട്ട ജോലികൾ പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |