തുറവൂർ : പൊതുശ്മശാനം ഇല്ലാത്തതിനെത്തുടർന്ന്, മഴക്കാലത്ത് കുത്തിയതോട് പഞ്ചായത്തിലെ തീരദേശം ഉൾപ്പടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ മരിച്ചാൽ സംസ്കരിക്കാൻ ഇടമില്ലാതെ ബന്ധുക്കൾ ബുദ്ധിമുട്ടുന്നു. രണ്ടും മൂന്നും സെന്റിൽ കിടപ്പാടമുള്ളവരും വെള്ളക്കെട്ട് ഭീഷണിയുള്ളവരും ഉൾപ്പെടെ നൂറ് കണക്കിന് കുടുംബങ്ങളാണ് ഓരോ മഴക്കാലത്തും ഇങ്ങനെ വലയുന്നത്.
തീരദേശം ഉൾപ്പടെ16 വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന കുത്തിയതോട് ഗ്രാമ പഞ്ചായത്ത് ജനസാന്ദ്രതയേറിയ പഞ്ചായത്തുകളിൽ ഒന്നാണ്. അരൂർ നിയോജക മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും പൊതുശ്മശാനങ്ങൾ ഇല്ലാത്ത സ്ഥിതിയാണ്. അരൂർ പഞ്ചായത്തിലെ പൊതുശ്മശാനവും എറണാകുളം ജില്ലയിലെ നെട്ടൂർ പൊതുശ്മശാനവുമാണ് നിലവിൽ കുത്തിയതോട്ടുകാർക്ക് ആശ്രയം.
സ്ഥല പരിമിതികാരണം വീടിന്റെ മുറ്റത്ത് വരെ മൃതദേഹം സംസ്ക്കരിക്കേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. വെള്ളം പമ്പ് ചെയ്ത് മാറ്റി മണ്ണിട്ട് ഉയർത്തി ഇഷ്ടികകൾ ഉയരത്തിൽ അടുക്കി സ്ഥാപിച്ച് അതിനു മുകളിൽ സംസ്ക്കാരം നടത്തിയ സംഭവങ്ങളുമുണ്ടായി.
പൊതുശ്മശാനത്തിന് സ്ഥലമെടുത്തിട്ട് വർഷങ്ങൾ
1.ചാവടി - പള്ളിത്തോട് റോഡരികിൽ തുറവൂർ കരിയോട് ചേർന്ന് പള്ളിക്കച്ചിറയിലാണ് ആധുനിക പൊതുശ്മശാനം നിർമ്മിക്കാൻ വർഷങ്ങൾക്ക് മുമ്പ് പദ്ധതിയിട്ടത്
2.പഞ്ചായത്തിലെ രണ്ടാം വാർഡിൽ 26 സെന്റ് സ്ഥലം കണ്ടെത്തുകയും 2015 ഓഗസ്റ്റ് 5 ന് പൊതുശ്മശാനത്തിന് തറക്കല്ലിടുകയും ചെയ്തു
3.പാടശേഖരത്തിനോട് ചേർന്ന് കിടക്കുന്ന സ്ഥലമാണിത്. ഡാറ്റാ ബാങ്കിൽ ഇത് നിലമായതിനാൽ തരം മാറ്റി പുരയിടമാക്കി പഞ്ചായത്ത് കഴിഞ്ഞയിടെ ഉത്തരവ് നേടിയെങ്കിലും തുടർപ്രവർത്തനങ്ങളായില്ല
4. റോഡിന് അഭിമുഖമായുള്ള ചുറ്റുമതിൽ തകർന്നു കിടക്കുന്നതിനാൽ ഈ ഭൂമി സാമൂഹ്യവിരുദ്ധരുടെയും ഇഴജന്തുക്കളുടെയും താവളമാണിപ്പോൾ
43 ലക്ഷം
എ.എം.ആരിഫ് എം.എൽ.എ ആയിരിക്കെ 43 ലക്ഷം രൂപ നിർമ്മാണ ചെലവിന് വകയിരുത്തി
ആധുനിക പൊതുശ്മശാനം നിർമ്മിക്കുന്നതിനായുള്ള വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറായി വരികയാണ്. അത് ലഭിച്ചാലുടൻ ശുചിത്വമിഷന്റെയും ജില്ലാ പഞ്ചായത്തിന്റെ യും ഫണ്ടുകൾ വിനിയോഗിച്ച് ശ്മശാനം യാഥാർത്ഥ്യമാക്കും
-എം.ജി. രാജേശ്വരി,പ്രസിഡന്റ്, കുത്തിയതോട് ഗ്രാമപഞ്ചായത്ത്
പാവപ്പെട്ട നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന കുത്തിയതോട് പഞ്ചായത്തിൽ ഏറെക്കാലമായി ശവസംസ്ക്കാരത്തിന് പൊതുയിടമില്ലാത്തതിനാൽ നാട്ടുകാർ വളരെയധികം ദുരിതമാണ് അനുഭവിക്കുന്നത്
- ലൈല പ്രസന്നൻ (മുൻ പഞ്ചായത്തംഗം), മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |