കൊടുങ്ങല്ലൂർ : ബൈപ്പാസ് ആറുവരിപ്പാത നിർമ്മാണത്തിന്റെ ഭാഗമായി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനും മറ്റുമായി നഗരസഭാ റോഡുകൾ വെട്ടിപ്പൊളിച്ചത് പൂർവസ്ഥിതിയിലാക്കണമെന്ന് സി.പി.എം ഏരിയാസെക്രട്ടറി കെ.ആർ. ജൈത്രൻ. ചന്തപ്പുര ജംഗ്ഷനിൽ ജല അതോറിറ്റിയുടെ പ്രധാന പൈപ്പുകൾ മാറ്റുന്നതിന് വേണ്ടി നഗരസഭയുടെ ഉഴുവത്ത് കടവ് റോഡ് പൊളിച്ച് ഭീകരമായ കുഴികളെത്തിരുന്നു. ജനങ്ങളുടെ കാൽനടയാത്ര സൗകര്യം പോലും തടയുകയുണ്ടായി. ദിവസങ്ങൾ കഴിഞ്ഞ് കുഴി അടച്ചെങ്കിലും റോഡ് പൂർവസ്ഥിതിയിലാക്കിയിട്ടില്ല. നഗരസഭാ അനുമതിയില്ലാതെയും റോഡ് പുനഃസ്ഥാപിക്കാനുള്ള ഫീസ് അടയ്ക്കാതെയുമാണ് ഇതെല്ലാം ചെയ്തത്. വിവിധ പഞ്ചായത്തുകളിൽ കാനകളും നീർച്ചാലുകളും റോഡ് നിർമ്മാണത്തിന്റെ ഭാഗമായി അടച്ചതും പുനഃസ്ഥാപിക്കണം. ബൈപ്പാസിലെ സർവീസ് റോഡ് നിർമ്മാണം പൂർത്തീകരിച്ച് നഗരത്തിലൂടെയുള്ള ഗതാഗതക്കുരുക്ക് ഈ മാസം 15 നകം ഒഴിവാക്കുമെന്ന് ദേശീയപാത അധികൃതരും കരാറുകാരും നൽകിയ ഉറപ്പ് ദിവസങ്ങൾ കഴിഞ്ഞിട്ടും പാലിച്ചിട്ടില്ലെന്നും വിഷയത്തിൽ കേന്ദ്രസർക്കാരും എം.പിയും ഇടപെടുന്നില്ലെന്നും ഏരിയാകമ്മിറ്റി കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |