ന്യൂഡൽഹി: ആംആദ്മി എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മാതാപിതാക്കളെ ഇന്ന് ഔദ്യോഗിക വസതിയിൽ പൊലീസ് ചോദ്യം ചെയ്യും. മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് സ്വാതി മലിവാളിനെ കേജ്‌രിവാളിന്റെ പേഴ്സനൽ സെക്രട്ടറി ബിഭവ് കുമാർ ആക്രമിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച വൻ സംഘർഷങ്ങൾ ഉണ്ടായിരുന്നു.
അന്വേഷണത്തെ തുടർന്ന് ബിഭവ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എഎപി വൃത്തങ്ങൾ പറയുന്നതനുസരിച്ച് ഇന്ന് ഉച്ചയ്ക്ക് മുൻപ് ചോദ്യം ചെയ്യലിനായി കേജ്‌രിവാളിന്റെ മാതാപിതാക്കളോട് സിവിൽ ലൈൻസ് ഏരിയയിലെ വസതിയിൽ എത്താനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഭാര്യ സുനിത കേജ്‌രിവാളിനെയും പൊലീസ് ഉടൻ തന്നെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. പൊലീസിൽ നിന്നും നീതിയുക്തമായ അന്വേഷണമാണ് പ്രതീക്ഷിക്കുന്നതെന്ന് കേജ്‌രിവാൾ മുൻപ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞിരുന്നു. 'ന്യായമായ അന്വേഷണമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നത്. നീതി ലഭിക്കണം.സംഭവത്തിന്റെ രണ്ട് പതിപ്പുകളുണ്ട്. രണ്ട് പതിപ്പുകളും പൊലീസ് അന്വേഷിക്കണം'-കേജ്‌രിവാൾ പറഞ്ഞു.
മേയ് 13 ന് കേജ്‌രിവാളിന്റെ വസതിയിൽ വച്ച് ബിഭവ് സ്വാതി മലിവാളിനെ ഏഴെട്ടുതവണ അടിച്ചെന്നും നെഞ്ചിലും വയറിലും ചവിട്ടിയെന്നും പരാതിയിൽ ആരോപിച്ചിരുന്നു. അതേസമയം സ്വാതി ഡൽഹി വനിതാ കമ്മിഷൻ അദ്ധ്യക്ഷയായിരുന്നപ്പോൾ അഴിമതി വിരുദ്ധ ബ്യൂറോ രജിസ്റ്റർ ചെയ്‌ത കേസിന്റെ പേരിൽ ഭീഷണിപ്പെടുത്തി ബിജെപി ഉപയോഗിക്കുകയാണെന്ന് ആം ആദ്മി മന്ത്രി അതിഷിയും ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |