കൊല്ലം: വേനൽ മഴ തോരാതെ പെയ്യുമ്പോൾ തുള്ളിപോലും കളയാതെ നനയുകയാണ് ജില്ലയിലെ ലൈഫ് ഗാർഡുമാർ. മരണത്തിരകൾക്ക് മീതേ രക്ഷാപ്രവർത്തനം നടത്തുമ്പോഴും ഇവരുടെ ജീവന് ആരും വില കൽപ്പിക്കുന്നില്ല!.
ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. അഴീക്കലിൽ ആകെയുള്ള റെസ്ക്യു ട്യൂബിന് രണ്ട് വർഷത്തിനുമേൽ പഴക്കമുണ്ട്. ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള ടവറും ബീച്ചിൽ നിർമ്മിച്ചിട്ടില്ല. സമീപത്തെ കടകളിലാണ് ഇവ കയറ്റിവച്ചിരിക്കുന്നത്. അപായസൂചന ബോർഡുകളും ഇല്ല. ബീച്ച് പരിധി നിശ്ചയിക്കാനും അധികൃതർ തയ്യാറായിട്ടില്ല.
കൊല്ലം ബീച്ചിൽ ടവർ ഉണ്ടെങ്കിലും പ്രയോജനമില്ലാത്ത സ്ഥിതിയാണ്. ലക്ഷങ്ങൾ വിലവരുന്ന രക്ഷാ ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള ടവർ പൊളിഞ്ഞുകിടക്കുകയാണ്. ടവറിന്റെ ഷീറ്റ് തകർന്നിട്ട് കാലങ്ങളായി. മഴ പെയ്താൽ ടവറിനുള്ളിൽ വെള്ളം നിറയും. റെസ്ക്യൂ ടൂബ്, റെസ്ക്യൂ ബോർഡ്, ലൈഫ്ബോയ എന്നിവയുണ്ടെങ്കിലും കാലപ്പഴക്കം മൂലം ഉപയോഗശൂന്യമാണ്. ഫസ്റ്റ് എയ്ഡ് ബോക്സും കാലിയായി.
സെർച്ച് ലൈറ്റ്, ഡിങ്കിബോട്ട്, വാക്കിടോക്കി, വാട്ടർ സ്കൂട്ടർ, സ്പീഡ് ബോട്ട് ഇവയൊന്നും ജില്ലയിലെ ബീച്ചുകളിൽ ഇല്ല. വിനോദ സഞ്ചാരികൾക്ക് അപകട മുന്നറിയിപ്പ് നൽകാനുള്ള അലാറവുമില്ല. സന്ദർശകർ തിരയിൽ പെട്ട് ഏറെ ദൂരം പോയാൽ അത്രയും നീന്തിയാണ് ഗാർഡുമാർ ഇവരെ രക്ഷപ്പെടുത്തുന്നത്.
സാധാരണ രണ്ടുവർഷം കൂടുമ്പോൾ സീസൺ എത്തുന്നതിന് മുൻപ് ഡിസംബർ മാസത്തോടെ സുരക്ഷാ ഉപകരണങ്ങൾ, പുതിയ യൂണിഫോം, റെയിൻകോട്ട്, മുന്നറിയിപ്പ് ബോർഡുകൾ എന്നിവ ലഭ്യമാക്കുന്നതാണ്. എന്നാൽ ഇത്തവണ ഇതുവരെയും സുരക്ഷാ ഉപകരണങ്ങളടക്കം ലഭിച്ചിട്ടില്ല.
സുരക്ഷാ ഉപകരണങ്ങളും ലൈഫ്
ഗാർഡുമാരും പരിമിതം
സന്ദർശകരുടെ സുരക്ഷയ്ക്ക് വേണ്ടത്ര ലൈഫ് ഗാർഡുമാർ ഇല്ല
കൊല്ലം, അഴീക്കൽ ബീച്ചുകളിലായി ആകെ 9 ലൈഫ് ഗാർഡുമാർ
ഒരുസമയത്ത് അഴീക്കലിൽ ഒരു ലൈഫ് ഗാർഡ് മാത്രം
രണ്ട് കിലോമീറ്രറോളം നീളമുള്ള കൊല്ലം ബീച്ചിൽ ഒരുസമയം നാല് ഗാർഡുമാർ
കുറഞ്ഞത് പത്തുപേരെങ്കിലും ഇവിടെ വേണ്ടതാണ്
ജീവൻരക്ഷാ ഉപകരങ്ങളും ഉപയോഗശൂന്യം
ബീച്ച് പരിധിയിൽ നിന്ന് മാറി കടലിലിറങ്ങുന്നതും അപകടം വർദ്ധിപ്പിക്കുന്നു
ലൈഫ് ഗാർഡുമാർ
അഴീക്കൽ - 2
കൊല്ലം - 7
സുരക്ഷാ ഉപകരണങ്ങളടക്കം ലഭ്യമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണം.
ലൈഫ് ഗാർഡുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |