ന്യൂഡൽഹി: ദൈവമാണ് തന്നെ ഭൂമിയിലേക്ക് അയച്ചതെന്നും എന്തുകാര്യം ചെയ്യുമ്പോഴും ആ ശക്തി തനിക്ക് വഴികാട്ടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു സാധാരണക്കാരനാണ് ഇതു പറയുന്നതെങ്കിൽ ജനങ്ങൾ പിടിച്ച് ഭ്രാന്താശുപത്രിയിൽ ആക്കുമെന്ന് രാഹുലിന്റെ പരിഹാസം.
'അമ്മ ജീവിച്ചിരുന്നപ്പോൾ, ഏതൊരാളെയുംപോലെ ജീവശാസ്ത്രപരമായാണ് ഞാനും ജനിച്ചത് എന്നാണ് വിശ്വസിച്ചിരുന്നത്. അമ്മ മരിച്ചശേഷം, എന്റെ ജീവിതത്തിലെ അനുഭവങ്ങൾ പരിശോധിച്ചപ്പോൾ ദൈവം എന്നെ ഇവിടേക്ക് അയച്ചതാണെന്ന് മനസിലായി." - തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എങ്ങനെ ഇത്ര സജീവമായി എന്ന ഒരു ചാനൽ അഭിമുഖത്തിലെ ചോദ്യത്തിനാണ് മോദി ഇങ്ങനെ പ്രതികരിച്ചത്.
'എന്റെ ഊർജ്ജം എന്റെ ശരീരത്തിൽ നിന്നുള്ളതല്ല, അത് ദൈവം നൽകിയതാണ്. ലക്ഷ്യം നേടാൻ ദൈവം കഴിവുകളും പ്രചോദനവും നല്ല ഉദ്ദേശ്യങ്ങളും നൽകിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവത്തിന്റെ ഒരു ഉപകരണമാണ് ഞാൻ. എന്തുകാര്യം ചെയ്യുമ്പോഴും ദൈവം എനിക്ക് വഴികാട്ടുമെന്നാണ് വിശ്വാസം." മോദിയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ്
ഡൽഹി ദിൽഷദ് ഗാർഡനിലെ പ്രചാരണ യോഗത്തിൽ രാഹുൽ പരിഹസിച്ചത്. 'ഇന്ത്യയുടെ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സ്തുതിപാഠകർക്കു മുന്നിൽ പറയുന്നത്, ജനങ്ങൾക്ക് നല്ലതു ചെയ്യുന്നതിനുവേണ്ടി ദൈവം നേരിട്ട് ഭൂമിയിലേക്ക് അയച്ചു എന്നാണ്. ഇത് ഒരു സാധാരണക്കാരനാണ് പറയുന്നതെങ്കിൽ അയാളെ നേരെ മനഃശാസ്ത്രജ്ഞന്റെ അടുക്കലേക്കാവും കൊണ്ടുപോവുക. മോദിയുടെ സ്തുതിപാഠകർ പറയുന്നത് അദ്ദേഹത്തെ ദൈവം നമ്മുടെ പ്രധാനമന്ത്രിയായി അയച്ചു എന്നാവും. കോവിഡ് കാലത്ത് ഗംഗാ തീരത്ത് ജനങ്ങൾ മരിച്ചു കിടന്നപ്പോൾ, ആശുപത്രികളിൽ ആയിരങ്ങൾ അന്ത്യശ്വാസം വലിച്ചപ്പോൾ മൊബൈൽ ഫോണിലെ ലൈറ്റ് തെളിക്കാനാണ് ഈ ദൈവദൂതൻ പറഞ്ഞത്.
അദ്ദേഹം ആകെ നല്ലതു ചെയ്യുന്നത് അദാനിയും അംബാനിയും പോലുള്ള 22 പേർക്കുവേണ്ടി മാത്രമാണ്. പാവങ്ങൾക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല. ദൈവം നേരിട്ട് അയച്ച ഒരാൾ സമ്പന്നർക്കുവേണ്ടി മാത്രം നല്ലത് ചെയ്യുന്നത് വിചിത്രമാമാണെന്നും രാഹുൽ പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |