തിരുവനന്തപുരം: സന്ദർശക വിസയിൽ യാത്രചെയ്യുന്നവർക്കുള്ള പരിശോധന യു.എ.ഇ കർശനമാക്കിയത്തിൽ ആശങ്ക വേണ്ടെന്ന് നോർക്ക.
എമിഗ്രേഷൻ പരിശോധന കർശനമാക്കിയതോടെ ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നെത്തിയ നൂറു കണക്കിനാളുകളെ ദുബായ് വിമാനത്താവളത്തിൽ തടഞ്ഞുവച്ചതിൽ അസ്വാഭാവികത ഇല്ല. സന്ദർശക വിസയിൽ യാത്ര ചെയ്യുന്നവർ കൃത്യമായ യാത്രാ രേഖകൾ കരുതണം. ട്രാവൽ ഏജന്റുമാരുടെ വാക്കിൽ വിസ സംഘടിപ്പിച്ച് ടിക്കറ്റുമെടുത്ത് പോകുന്നവരാണ് അബദ്ധത്തിൽ പെടുന്നത്.
സന്ദർശക വിസയിൽ യാത്രചെയ്യുന്നവർ ട്രാവൽ ഇൻഷ്വറൻസ് എടുക്കാറില്ല. രണ്ടായിരം രൂപ മാത്രമാണ് ഇതിന് ചെലവ്. യാത്രക്കിടെ അസുഖമുണ്ടായാൽ പൂർണ്ണമായ കവറേജ് ലഭിക്കും. ഇത് ഏജന്റുമാർ പറഞ്ഞുകൊടുക്കാറില്ല. ഫലത്തിൽ വിദേശത്ത് വച്ച് അസുഖം ഉണ്ടായാൽ ലക്ഷങ്ങൾ ചെലവഴിച്ച് ചികിത്സിക്കേണ്ടി വരും. പലർക്കും ഇത് താങ്ങാനാകില്ല. സന്ദർശക വിസ തൊഴിൽ വിസയല്ല. അതിനാൽ എത്ര നാളിന് ശേഷം മടങ്ങും എന്ന കൃത്യമായ വിവരം നൽകണം. സന്ദർശക വിസയിൽ പോകുന്നവർ റിട്ടേൺ ടിക്കറ്റും കരുതണം.
നൽകേണ്ട വിവരം
സന്ദർശക വിസയിൽ എത്തുന്നവർ സന്ദർശന ലക്ഷ്യം, താമസ സ്ഥലം, ചെലവഴിക്കാനുള്ള പണം തുടങ്ങിയ വിവരങ്ങൾ നൽകണം.
സന്ദർശക വിസയിൽ ജോലി ചെയ്യാൻ അനുവാദമില്ല.
വിനോദ സഞ്ചാരമാണെങ്കിൽ താമസിക്കുന്ന ഹോട്ടൽ, മടക്ക ടിക്കറ്റ്, കരുതിയ പണം എന്നിവ അറിയിക്കണം.
ബന്ധുവിനെ സന്ദർശിക്കാനാണെങ്കിൽ അവരുടെ വിസയുടെ പകർപ്പ്, ജോലി, പാസ്പോർട്ടിന്റെ പകർപ്പ്, വിലാസം, ഫോൺ നമ്പർ എന്നിവ കരുതണം.
സന്ദർശക വിസയിൽ പോകുന്നവർ ആ രാജ്യത്തെ നിബന്ധനകൾ പാലിക്കണം. ഇൻഷ്വറൻസ് എടുക്കണം.
-അജിത്ത് കോളശ്ശേരി
ചീഫ് എക്സിക്യുട്ടീവ് ഓഫീസർ
നോർക്ക റൂട്ട്സ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |