തിരുവനന്തപുരം: കേരളത്തിൽ ഡൽഹി മോഡൽ ബാർക്കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അരവിന്ദ് കേജ്‌രിവാളിന്റെ അവസ്ഥ വരുമുൻപ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്‌ക്കുന്നതാണ് നല്ലതെന്നും സുരേന്ദ്രൻ പറഞ്ഞു. സർക്കാരിന്റെ നയങ്ങൾ തീരുമാനിക്കുന്നത് ബാർ മുതലാളിമാരാണെന്ന് വ്യക്തമായിരിക്കുകയാണ്.
'കോടികളാണ് സർക്കാരിന് കോഴ കൊടുക്കേണ്ടതെന്ന ബാർ ഉടമ അസോസിയേഷൻ നേതാവിന്റെ ശബ്ദരേഖ ഈ സർക്കാരിന്റെ മുഖം കൂടുതൽ വികൃതമാക്കുന്നതാണ്. മദ്യശാലകൾ അടച്ചുപൂട്ടുമെന്ന് ഉറപ്പ് നൽകി അധികാരത്തിലെത്തിയ ഇടത് സർക്കാർ പൂട്ടിയ ബാറുകളെല്ലാം തുറന്നു. ഇപ്പോൾ ഡ്രെെ ഡേ എടുത്ത് കളയാനും ബാറുകളിലെ സമയം കൂട്ടാനുമുള്ള തീരുമാനം വലിയ അഴിമതിക്ക് വേണ്ടിയുള്ളതാണ്. ഇത് കേരളത്തെ മദ്യത്തിൽ മുക്കികൊല്ലാനുള്ള തീരുമാനമാണ്. ഡൽഹി ബാർക്കോഴ കേസിൽ ജയിലിലായ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ പിന്തുണച്ച് കോൺഗ്രസും സിപിഎമ്മും രംഗത്ത് വന്നത് സ്വന്തം താൽപര്യം സംരക്ഷിക്കാനാണെന്ന് വ്യക്തം. കേരളത്തിന്റെ സാമൂഹ്യ ജീവിതം തകർക്കുന്ന ബാർക്കോഴക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നു വരും', സുരേന്ദ്രൻ പറഞ്ഞു.
എന്നാൽ ബാർ കോഴ വിവാദം ചൂടുപിടിക്കുന്നതിനിടെ പ്രതിപക്ഷത്തെ പരിഹസിച്ച് എക്‌സൈസ് മന്ത്രി എംബി രാജേഷ് രംഗത്തെത്തിയിട്ടുണ്ട്. എക്‌സൈസ് മന്ത്രി രാജി വയ്‌ക്കണമെന്ന കെ സുധാകരന്റെയും വിഡി സതീശന്റെയും ആവശ്യത്തിന് പിന്നാലെയാണ് പരിഹാസവുമായി എംബി രാജേഷ് രംഗത്തെത്തിയത്. നിയമസഭ തുടങ്ങാൻ പോകുകയല്ലേ, ബാക്കി അവിടെവച്ച് കാണാമെന്നും എംബി രാജേഷ് പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയും ചെയ്‌തു.
എംബി രാജേഷ് പറഞ്ഞത്:
യുഡിഎഫ് സർക്കാരല്ല ഇത്. യുഡിഎഫ് സർക്കാരാണ് ആനുകൂല്യങ്ങളും ഇളവുകളും കൊടുത്തത്. പിണറായി സർക്കാരാണ് കഴിഞ്ഞ മദ്യനയത്തിൽ ബാർ ലൈസൻസ് ഫീസ് ഒറ്റയടിക്ക് അഞ്ചുലക്ഷം രൂപ വർദ്ധിപ്പിച്ചത്. കേരളത്തിൽ ഇതിന് മുമ്പ് ഒരിക്കലും ഇങ്ങനെ വർദ്ധിപ്പിച്ചിട്ടില്ല. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബാർ ഉടമകളുടെ ക്രമക്കേടുകൾക്ക് പിഴ ഉണ്ടായിരുന്നോ? ഒന്നാം പിണറായി സർക്കാരാണ് ബാർ ക്രമക്കേടുകൾക്ക് ആദ്യം പിഴ ഏർപ്പെടുത്തിയത്.
രണ്ടാം പിണറായി സർക്കാർ അത് ഗണ്യമായി വർദ്ധിപ്പിച്ചു. കഴിഞ്ഞ ആറുമാസം കൊണ്ട് 52 ബാറുകൾക്കെതിരെ കേസെടുത്തു. 30 എണ്ണത്തിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു. ഈ ശബ്‌ദരേഖ പുറത്തുവിട്ടയാളുടെ ബാറിലും പരിശോധന നടത്തിയിട്ടുണ്ടോ എന്ന് എനിക്കറിഞ്ഞുകൂടാ. കർശന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. അതിന്റെ അസ്വസ്ഥതയും ഇതിൽ കാണാം.
അഞ്ചുലക്ഷം ലൈസൻസ് ഫീസ് കൂട്ടിയതാണോ ബാറുകൾക്ക് നൽകിയ ഇളവ്? മാദ്ധ്യമങ്ങളിൽ കഴിഞ്ഞ ഒരു മാസമായി വാർത്തകൾ വരികയാണ്. അത് വിശ്വസിച്ചാണ് ഇറങ്ങിപ്പുറപ്പെടുന്നതെങ്കിൽ കർശനമായ നടപടിയുണ്ടാകും. മദ്യനയവുമായി ബന്ധപ്പെട്ട ഒരു ചർച്ചയും സർക്കാർ നടത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |