തിരുവനന്തപുരം: സർക്കാരിനെതിരെ ഉയർന്ന പുതിയ ബാർ കോഴ ആരോപണം ഇന്നലെ മന്ത്രിസഭായോഗത്തിൽ ചർച്ചയായില്ല. വിഷയം മന്ത്രിമാരും പരാമർശിച്ചില്ല. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിമാരെല്ലാം പിറന്നാൾ ആശംസ നേർന്നു. രാവിലെ ഓൺലൈനായാണ് മന്ത്രിസഭായോഗം ചേർന്നത്. ഇന്നലെ നേരിട്ടു മന്ത്രിസഭ ചേരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, മുഖ്യമന്ത്രിയുടെ ആരോഗ്യപ്രശ്നങ്ങൾ കാരണം ഓൺലൈനാക്കുകയായിരുന്നു.
വീണ്ടുമൊരു ബാർ കോഴയോ? സി.പി.ഐ നേതാവ്
ബാറുടമകളുടെ സംഘടനാനേതാവിന്റെ ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ വിമർശനവുമായി എൽ.ഡി.എഫ് ഇടുക്കി ജില്ലാ കൺവീനറും സി.പി.ഐ നേതാവുമായ കെ.കെ.ശിവരാമൻ. അടിയന്തര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. വീണ്ടും ഒരു ബാർ കോഴയോ എന്ന തലക്കെട്ടിൽ ഫേസ്ബുക്ക് കുറിപ്പാണിട്ടത്. ബാറുകൾ എല്ലാം രണ്ടരലക്ഷം രൂപ വീതം നൽകിയാൽ 25 കോടി രൂപയാകും. ഈ പണം എവിടേക്കാണ് ഒഴുകിയെത്തുന്നത്? പണമുണ്ടെങ്കിൽ സർക്കാരിനെ സ്വാധീനിക്കാൻ കഴിയുമെന്ന് ഒരു ബാർ ഉടമ പറയുന്നത് ഗൗരവമുള്ള കാര്യമാണെന്നും ശിവരാമൻ പറയുന്നു.
കോഴപ്പണം നൽകിയിട്ടില്ലെന്ന് ബാറുടമ
സംഘടന പണം ആവശ്യപ്പെട്ടിട്ടില്ലെന്നും നൽകിയിട്ടില്ലെന്നും വാട്സ്ആപ്പ് സന്ദേശത്തിൽ പരാമർശിക്കുന്ന ബാർ ഹോട്ടൽ സ്പൈസ് ഗ്രോവിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ അരവിന്ദാക്ഷൻ പറഞ്ഞു. അത്തരത്തിൽ ഒരു ചർച്ച സംഘടനയിൽ ഉണ്ടായിട്ടുമില്ല. ഓഫീസ് കെട്ടിടം നിർമാണവുമായി ബന്ധപ്പെട്ട് അനിമോനും സംഘടനയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഗൗരവമുള്ള കാര്യമായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അനിമോനും ഷെയറുള്ള സ്ഥാപനമാണിതെന്നാണ് സൂചന.
കോഴ നൽകേണ്ടതില്ലെന്ന് ഗണേശ്കുമാർ
മദ്യനയം നടപ്പാക്കാൻ കോഴ നൽകേണ്ടതില്ലെന്നും ആരും പണം പിരിക്കേണ്ടതില്ലെന്നും മന്ത്രി കെ.ബി.ഗണേശ്കുമാർ. ഇടതുമുന്നണിയിൽ ആരും കാശു വാങ്ങില്ല. ഐ.ടി പാർക്കുകളിൽ മദ്യശാലകൾ മദ്യനയത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രി തന്നെ അക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |