തിരുവനന്തപുരം: മതിലിനോടു ചേർന്ന വീടിന്റെ അനധികൃത നിർമ്മാണം പൊളിച്ചുനീക്കണമെന്ന പരാതിയിൽ കാഞ്ഞിരംകുളം സ്വദേശിയിൽ നിന്ന് 1000രൂപ കൈക്കൂലി വാങ്ങവേ തിരുവനന്തപുരം നഗരസഭ തിരുവല്ലം സോണൽ ഓഫീസിലെ സീനിയർ ക്ലർക്ക് അനിൽകുമാറിനെ വിജിലൻസ് കൈയോടെ പിടികൂടി. ഇന്നലെ വൈകിട്ട് നാലരയോടെ ഓഫീസിൽ വച്ച് കൈക്കൂലി വാങ്ങവേയായിരുന്നു അറസ്റ്റ്. വിജിലൻസ് ഡിവൈ.എസ്.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് അനിൽകുമാറിനെ ട്രാപ്പ് ഓപ്പറേഷനിൽ കുടുക്കിയത്.
അയൽക്കാരൻ നടത്തിയ അനധികൃത നിർമ്മാണം പൊളിച്ചു നീക്കാൻ നഗരസഭാ സെക്രട്ടറിക്കാണ് ആദ്യം പരാതി നൽകിയിരുന്നത്. ഇത് തുടർനടപടിക്കായി തിരുവല്ലം സോണൽ ഓഫീസിലേക്ക് കൈമാറി. ഹിയറിംഗ് കഴിഞ്ഞ് ഒരു മാസത്തിലേറെയായിട്ടും തുടർനടപടിയുണ്ടായില്ല. പരാതിക്കാരൻ ഓഫീസിലെത്തിയപ്പോഴാണ് ഫയൽ വേഗത്തിൽ നീക്കാൻ അനിൽകുമാർ പണം ആവശ്യപ്പെട്ടത്. പരാതിക്കാരൻ വിവരം വിജിലൻസ് സൂപ്രണ്ട് വി.അജയകുമാറിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഡിവൈ.എസ്.പി വിനോദ്കുമാറിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർമാരായ സനിൽകുമാർ, സോമശേഖരൻനായർ, സബ് ഇൻസ്‌പെക്ടർമാരായ അനിൽകുമാർ.ബി.എം, രാജേഷ് കുമാർ.കെ.വി, പൊലീസുദ്യോഗസ്ഥരായ ഹാഷിം, അജയകുമാർ, അനീഷ്, കണ്ണൻ, ആനന്ദ്, ജാസിം എന്നിവരുടെ സംഘം അനിൽകുമാറിനെ പിടികൂടുകയായിരുന്നു. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |