SignIn
Kerala Kaumudi Online
Sunday, 30 June 2024 10.59 PM IST

കളനിറഞ്ഞ് കള്ളക്കുളം

photo

നെയ്യാറ്റിൻകര: തിരുപുറം ഗവ. ഹയർസെക്കൻഡറി സ്കൂളിന് പുറകിലായി മൂന്ന് ഏക്കറിൽ പരന്ന് നിവർന്ന് കിടക്കുന്ന പഞ്ചായത്തിലെ ഏറ്റവും വലിയ കുളമാണ് കള്ളക്കുളം. ജലസമൃദ്ധമായിരുന്ന കുളത്തിൽ നിന്ന് ഇന്ന് ഒരുതുള്ളിവെള്ളംപോലും ഉപയോഗിക്കാൻ കഴിയില്ല. കുളം നവീകരണമില്ലാതെ നീരുറവകളെല്ലാം നശിച്ചു. മാലിന്യ നിക്ഷേപവും കുറ്റിക്കാടുകളും നിറഞ്ഞതോടെ വെള്ളം സംഭരിക്കാനൊ ഉള്ളവെള്ളം ഉപയോഗിക്കാനോ കഴിയാതെയായി. ഒപ്പം കൈയേറ്റം കൂടി ആയതോടെ കുളം നാൾക്കുനാൾ ചെറുതാകാനും തുടങ്ങി. അടുത്ത കാലംവരെ പ്രദേശവാസികൾ കുളിക്കുന്നതിനും, തുണി അലക്കുന്നതിനും, കന്നുകാലികളെ കുളിപ്പിക്കുന്നതിനും കൃഷിക്കും ഈ കുളത്തെ ആശ്രയിച്ചിരുന്നു. കടുത്ത വേനലിലും തിരുപുറം പ്രദേശത്തെ കിണറുകളിൽ വെള്ളമുണ്ടാകാനുള്ള കാരണം ഈ കുളമാണ്. അതിനാൽ കള്ളക്കുളം അടിയന്തരമായി നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 കുളം വറ്റി

കുളത്തിന് നീരുറവയുണ്ടെങ്കിലും നെയ്യാർ കനാലിൽ നിന്നുള്ള ജലമാണ് സംഭരിച്ചിരുന്നത്. പതിവായി കനാലിൽനിന്നു ജലമെത്താതായതോടെ കുളം വറ്റി. പുൽച്ചെടികൾ വളർന്ന് കാട് രൂപാന്തരപ്പെടുകയായിരുന്നു. ഇതോടെ കുളം മാലിന്യ നിക്ഷേപ കേന്ദ്രമായി. മുടുമ്പിൽ ഏലായിലെ നെൽകർഷകരും മറ്റ് കൃഷിക്കാരും ഈ കുളത്തെയാണ് ആശ്രയിച്ചിരുന്നത്. ഇവിടെ വെള്ളം സംഭരിച്ച് നിറുത്താൻ കഴിയാതായതോടെ പ്രദേശത്തെ കൃഷിയും ഭാഗികമായി നിലച്ചു. മഴക്കാലത്ത് ഒഴുകിയെത്തുന്ന മാലിന്യവും ചെളിയും നിറഞ്ഞ് കുളത്തിന്റെ ആഴം കുറഞ്ഞതോടെ സ്വാഭാവികമായ നീരുറവകളും അടഞ്ഞു. സ്വഭാവിക നീരുറവകളെ സംരക്ഷിക്കുന്നതിന് സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഇവിടെ നടപ്പാക്കാനായിട്ടില്ല.

മുടുമ്പിൽ ഏലായിലെ കള്ളകുളത്തിൽ വെള്ളമെത്തിക്കുന്നതിന് രണ്ട് മാർഗങ്ങളിലാണ് വെള്ളമെത്തിച്ചിരുന്നത്.

1. നെയ്യാർ ഇറിഗേഷൻ പ്രോജക്ടിന്റെ കിഴക്കുമുറി ഭാഗത്ത് നിന്നും പ്ലാന്തോട്ടം വഴി ഒഴുകിയെത്തുന്ന വെള്ളം ചെറുതും വലുതുമായ രണ്ട് തൊട്ടിക്കുഴിയിൽ നിറഞ്ഞതിനു ശേഷം കുളത്തിൽ എത്തിക്കും

റോഡ് വികസനത്തിന്റെ ഭാഗമായി വലിയ തൊട്ടിക്കുഴി മൂടിയതോടെ അതുവഴി വെള്ളം വരാതെയായി.

2. നെയ്യാറിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കുളത്തിൽ എത്തിക്കാൻ നടപ്പാക്കിയ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയായിരുന്നു.

ഇതിനായി സ്ഥാപിച്ച പമ്പ് ഹൗസ്, കുഴിച്ചിട്ട പൈപ്പുകൾ തുടങ്ങിയവ നശിച്ചു.

 നവീകരണം വേണം
കുളത്തിന്റെ ബണ്ടിലൂടെ റോഡ് എത്തിയതോടെ ഇതിനായി നിർമ്മിച്ച ഓടയും മൂടി. പമ്പ് ഹൗസിന്റെ ഇലക്ട്രിക് ബിൽ ആരും അടയ്ക്കാതെയായതോടെ ഇതിന്റെ പ്രവർത്തനവും നിശ്ചലമായി. നെയ്യാറിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് എത്തിക്കുന്ന ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയെന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു. ഓട നവീകരിക്കുന്നതിന് 10 ലക്ഷം രൂപ ഗ്രാമ പഞ്ചായത്ത് നീക്കിവച്ചിട്ടുണ്ടെന്നും അവർ പറയുന്നു. കുളം വൃത്തിയാക്കി ആവശ്യമായ പൈപ്പുകളും ഓടയും സ്ഥാപിക്കുന്നതിന് കുറഞ്ഞത് 30 ലക്ഷം രൂപ വേണ്ടി വരും.

ഫോട്ടോ ഃ കാട് കേറി നശിക്കുന്ന തിരുപുറം പഞ്ചായത്തിലെ കള്ളക്കുളം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.