കൊച്ചി: വൃക്ക തട്ടിപ്പിനിരയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ അവയവ മാഫിയയുടെ ഇടനിലക്കാരനടക്കം നാലുപേർക്കെതിരെ കേസെടുത്തിട്ടും തുടർനടപടി ഇഴയുന്നു. പ്രതികളുടെ മൊഴിപോലും രേഖപ്പെടുത്തിയിട്ടില്ല. ആലപ്പുഴ പൂച്ചാക്കൽ സ്വദേശിനി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതി പനങ്ങാട് പൊലീസാണ് അന്വേഷിക്കുന്നത്.
ആശുപത്രി ജീവനക്കാരിയായിരുന്ന ഇവർ 2020ൽ എറണാകുളത്തുകാരനായ ഏജന്റിന്റെ പ്രേരണയിലാണ് വൃക്ക നൽകിയത്. 8.5 ലക്ഷം രൂപയായിരുന്നു വാഗ്ദാനമെങ്കിലും 3.5 ലക്ഷം രൂപ മാത്രമേ കൈമാറിയുള്ളു. ഇവർ ഒപ്പിട്ട ഒരു ബ്ലാങ്ക് ചെക്ക് ഇതിനിടെ ഏജന്റ് കൈവശപ്പെടുത്തി. ബാക്കി തുക ആവശ്യപ്പെട്ടപ്പോൾ ഭീഷണിയായി. അവയവദാനത്തിന് തയ്യാറായവരെ കണ്ടെത്തി തങ്ങൾക്ക് മുൻപിലെത്തിച്ചാൽ പണം നൽകാമെന്നും പറഞ്ഞു. വീട്ടമ്മ ഏതാനും പേരെ സംഘവുമായി ബന്ധപ്പെടുത്തി നൽകി.
അവരും കബളിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസിൽ പരാതിപ്പെടാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ചെക്കുപയോഗിച്ച് വീട്ടമ്മയെ കള്ളക്കേസിൽ കുടുക്കി. പിന്നാലെ ജോലി നഷ്ടപ്പെട്ടു. പൊലീസിൽ പരാതി നൽകുമെന്നു പറഞ്ഞപ്പോൾ ഏജന്റും കൂട്ടരും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നാണ് പരാതി. 2023 അവസാനമാണ് പൊലീസിന് പരാതി എത്തിയത്. പ്രാഥമിക അന്വേഷണത്തിൽ അവയവക്കച്ചവടമാണ് കേസിലേക്ക് നയിച്ചതെന്ന് വ്യക്തമായി. ഈവർഷം ഫെബ്രുവരിയിൽ നാലുപേർക്കെതിരെ കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസിന്റെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |