തൃശൂർ: കേരള പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. രാമവർമപുരത്തെ ഓഫീസ് കമാൻഡന്റായ ഉദ്യോഗസ്ഥൻ ഓഫീസിലേക്ക് വിളിച്ചുവരുത്തി അതിക്രമം കാട്ടിയെന്നാണ് ഉദ്യോഗസ്ഥയുടെ പരാതി. സംഭവത്തിൽ ഹെഡ് കോൺസ്റ്റബിൾ റാങ്കിലുളള വനിതാ ഉദ്യോഗസ്ഥയാണ് അക്കാദമി ഡയറക്ടർക്ക് പരാതി എഴുതി നൽകിയത്.
ഉദ്യോഗസ്ഥനിൽ നിന്ന് മേയ് 17നാണ് ആദ്യ അതിക്രമം ഉണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്. ചില രേഖകൾ പ്രിന്റെടുക്കാൻ ഉണ്ടെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഓഫീസിലെത്തിയ തന്നെ ഉദ്യോഗസ്ഥൻ കടന്നുപിടിച്ചെന്നും ലൈംഗികാതിക്രമത്തിന് മുതിർന്നെന്നുമാണ് പരാതിയിലുളളത്. ഇത് തടഞ്ഞതിനുശേഷം പരാതിക്കാരി ഓഫീസിൽ നിന്നിറങ്ങി പോകുകയായിരുന്നു. തൊട്ടടുത്ത ദിവസങ്ങളിലും സമാന സാഹചര്യമാണ് ഉണ്ടായതെന്നും പരാതിയിൽ പറയുന്നു.
ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടികൾ വേണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. ഇനിയും അക്കാദമിയിൽ തുടരാൻ സാധിക്കില്ലെന്നും മാനസികമായി പ്രയാസത്തിലാണെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്. വീട്ടുകാരോടും സുഹൃത്തുക്കളോടും ആലോചിച്ചിട്ടാണ് ഡയറക്ടർക്ക് പരാതി നൽകാൻ തീരുമാനിച്ചതെന്ന് പരാതിക്കാരി വ്യക്തമാക്കി.
അതേസമയം, ഉദ്യോഗസ്ഥയുടെ പരാതി ഇതുവരെ അക്കാദമി സ്ഥിതിചെയ്യുന്നിടത്തുളള വിയ്യൂർ പൊലീസിൽ എത്തിയിട്ടില്ലെന്നാണ് വിവരം. പരാതിയെ തുടർന്ന് അക്കാദമിയിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്. പരാതിയിൽ കഴമ്പുണ്ടെന്ന് സമിതി കണ്ടെത്തിയെന്നാണ് സൂചന. സമിതി റിപ്പോർട്ട് ഡയറക്ടർ പരിശോധിച്ച ശേഷം കേസ് പൊലീസിന് കൈമാറുന്ന കാര്യത്തിൽ തീരുമാനമെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |