ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയം നേടി ബി.ജെ.പി അധികാരത്തിൽ തിരിച്ചെത്തിയാൽ അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തിൽ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകൾ നടത്തുമെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനയുടെ സ്രഷ്ടാക്കൾ, സ്വാതന്ത്ര്യം നേടിയതു മുതൽ പാർലമെന്റിനും നിയമസഭകൾക്കും വിട്ടുകൊടുത്ത ഉത്തരവാദിത്വമാണ് ഏക സിവിൽ കോഡ്. ഭരണഘടനാ രൂപീകരണസമയത്ത് കെ.എം.മുൻഷി, രാജേന്ദ്രബാബു, അംബേദ്കർ തുടങ്ങിയ നിയമപണ്ഡിതർ രാജ്യത്ത് മതാടിസ്ഥാനത്തിൽ നിയമങ്ങൾ ഉണ്ടാവരുതെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന ഏക സിവിൽകോഡ് ഉണ്ടാകണമെന്നും ആവശ്യപ്പെട്ടിരുന്നതായും അമിത് ഷാ ചൂണ്ടിക്കാട്ടി. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിനെക്കുറിച്ച് പഠിക്കാനായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായി കമ്മിറ്റി രൂപീകരിച്ചിരുന്നു. ഞാനും അതിൽ അംഗമായിരുന്നു. അതിന്റെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ഷാ പറഞ്ഞു.
അടുത്തിടെ ഉത്തരാഖണ്ഡിൽ നടപ്പിലാക്കിയ ഏക സിവിൽ കോഡ് സാമൂഹികവും നിയമപരവുമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മതമേലദ്ധ്യക്ഷന്മാരുമായി കൂടിയാലോചിച്ച് വേണ്ട മാറ്റങ്ങൾ വരുത്തണമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |