SignIn
Kerala Kaumudi Online
Saturday, 27 July 2024 8.07 AM IST

സംസ്ഥാനത്ത് പിടിച്ചുപറിക്ക് പുതിയ രീതി; വീടിന് പുറത്തിറങ്ങുന്ന ആരും ഇരകളായേക്കാം, ജാഗ്രത പാലിക്കൂ

police

ആലപ്പുഴ: സംസ്ഥാനത്ത് പിടിച്ചുപറി പതിവാണ്. സ്‌കൂട്ടറിലെത്തി മാല പൊട്ടിച്ച് കടക്കുന്ന രീതി ഉൾപ്പെടെയാണ് നമ്മൾ കേട്ടിട്ടുള്ളത്. എന്നാൽ, അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്‌തമായ ഒരു മോഷണമാണ് ആലപ്പുഴ ഹരിപ്പാട് നടന്നത്. സ്‌കൂട്ടർ യാത്രക്കാരിയെ പിന്നിൽ നിന്ന് ഇടിച്ചുവീഴ്‌ത്തിയ ശേഷം സഹായിക്കാനെന്ന വ്യാജേന അടുത്തുകൂടി ആഭരണങ്ങൾ കവർന്നുവെന്നാണ് പരാതി.

രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മുടിക്ക് പിടിച്ച് നിർത്തി ആഭരണങ്ങൾ പൊട്ടിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. കരിപ്പുഴ നാലുകെട്ടുംകവല കവലക്കൽ ആര്യയുടെ (23) കൊലുസും രണ്ട് മോതിരവും കൈച്ചെയിനുമാണ് നഷ്‌ടമായത്. ശനിയാഴ്‌ച രാത്രി ഏഴരയോടെ മുട്ടം കുളത്തിന് വടക്കുള്ള എൻടിപിസി റോഡിലാണ് സംഭവമുണ്ടായത്. സ്‌കൂട്ടറിലെത്തിയ രണ്ടുപേർ തന്റെ സ്‌കൂട്ടറിന് പിന്നിലിടിച്ചെന്നും വീണുപോയപ്പോൾ രക്ഷിക്കാനെന്ന വ്യാജേന ഇവർ അടുത്തെത്തി. ശേഷം പരിക്കിനെപ്പറ്റി ചോദിച്ചെന്നും പിന്നാലെ ആഭരണങ്ങൾ ഊരിയെടുത്തെന്നുമാണ് ആര്യ പൊലീസിന് നൽകിയ മൊഴി.

റോഡിൽ വീണുകിടന്ന ആര്യയുടെ അടുത്തെത്തിയ പ്രതികൾ കൊലുസ് ഊരിയെടുത്തു, ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മുടിയിൽ കുത്തിപ്പിടിച്ച് മറ്റ് ആഭരണങ്ങൾ അപഹരിച്ചു. ആക്രമികൾ ഹെൽമറ്റ് ധരിച്ചിരുന്നുവെന്നും ആര്യ പൊലീസിനോട് പറഞ്ഞു. കരീലക്കുളങ്ങര പൊലീസ് സ്ഥലത്ത് നടത്തിയ പരിശോധനയിൽ കൊലുസുകളിലൊന്നും കൈച്ചെയിനിന്റെ ഭാഗവും ഉൾപ്പെടെ 14 ഗ്രാം ആഭരണങ്ങൾ കണ്ടെടുത്തു. ഒന്നേകാൽ പവനോളം കിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

മാവേലിക്കര - നങ്ങ്യാർകുളങ്ങര റോഡിലെ മുട്ടം കുളം ജംഗ്‌ഷനിൽ നിന്ന് നാലുകെട്ടും കവലയിലെ എൻടിപിസി പമ്പ്ഹൗ‌സിലേക്കുള്ള റോഡിലായരുന്നു സംഭവം. ഒന്നര കിലോമീറ്ററോളം പാടത്ത് കൂടിയാണ് ഈ റോഡ്. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായി കരീലക്കുളങ്ങര പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുണ്ട്. ഈ റോഡിൽ വഴിവിളക്ക് കത്താറില്ലെന്നും രാത്രിയിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം കൂടുതലാണെന്നും നാട്ടുകാർ പറഞ്ഞു.

രാമപുരത്തെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ആര്യ. ജോലി കഴിഞ്ഞ് മടങ്ങവെയായിരുന്നു സംഭവം. ഈ സമയത്ത് കനത്ത മഴയുണ്ടായിരുന്നു. ഉറക്കെ നിലവിളിച്ചെങ്കിലും സഹായത്തിന് ആരുമെത്തിയില്ലെന്നും മൊഴിയിലുണ്ട്. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്ത് പരിശോധന നടത്തി.

ഹരിപ്പാട് ഇതിന് മുമ്പും മാലമോഷണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പാണ് ഒരാളെ തൃക്കുന്നപുഴ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ബാലരാമപുരം ഐട്ടിയൂർ വരവിളകത്തുവീട്ടിൽ ഹക്കിം ആണ് പിടിയിലായത്. തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇയാൾ മാല പൊട്ടിച്ചത്. കായംകുളത്ത് പോയി സ്കൂട്ടറിൽ മടങ്ങി വരികയായിരുന്ന സ്ത്രീയുടെ അഞ്ചര പവൻ തൂക്കമുള്ള സ്വർണമാലയാണ് ബൈക്കിലെത്തിയ ഹക്കിമും സുഹൃത്തും ചേർന്ന് പൊട്ടിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, POLICE, ARREST, ROBERRY, GOLD
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.