തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവ് എം.എൽ.എയും ചേർന്ന് ബസ് തടഞ്ഞ സംഭവത്തിലെ പൊലീസ് അന്വേഷണത്തിൽ കോടതി നിരീക്ഷണം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു നൽകിയ ഹർജി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് (മൂന്ന്) ഹർജി തള്ളിയത്.
കുറ്റകൃത്യത്തിന് ഗൗരവ സ്വഭാവമില്ലെന്നും കേസിൽ ഉൾപ്പെട്ടവരുടെ പ്രാധാന്യമാണ് ഇതിനുള്ളതെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കന്റോൺമെന്റ് പൊലീസിൽ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന പേരിൽ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യുന്നതെന്നും സമാനമായ രീതിയിൽ ഈ കേസിലും അന്വേഷണം നടക്കുന്നുണ്ടെന്നും അഭിഭാഷകൻ അറിയിച്ചു. പൊലീസ് റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമാണ് കോടതി ഹർജി തള്ളിയത്.
അതേസമയം ഡ്രൈവർ യദു ബസ് ഓടിക്കുന്നതിനിടെ ലൈംഗികചേഷ്‌ട കാണിച്ചുവെന്ന മേയർ ആര്യാ രാജേന്ദ്രന്റെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായി തർക്കത്തിലെ സംഭവങ്ങൾ പൊലീസ് പുനരാവിഷ്‌കരിച്ചിരുന്നു. ഇന്നലെ രാത്രിയായിരുന്നു പൊലീസിന്റെ നടപടി. പട്ടം പ്ലാമൂട് മുതൽ പിഎംജി വരെയാണ് ബസും കാറും ഓടിച്ച് പരിശോധിച്ചത്. മേയറുടെ പരാതി ശരിവയ്‌ക്കുന്ന തെളിവുകൾ ലഭിച്ചുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഡ്രൈവർ മോശമായി ആംഗ്യം കാണിച്ചാൽ കാറിന്റെ പിൻ സീറ്റിലിരിക്കുന്നയാൾക്ക് കാണാൻ കഴിയുമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവം നടന്ന അതേസമയം തന്നെ തിരഞ്ഞെടുത്തായിരുന്നു പൊലീസിന്റെ പരിശോധന.
ആദ്യം കന്റോൺമെന്റ് പൊലീസ് അന്വേഷിച്ച കേസ് നിലവിൽ മ്യൂസിയം പൊലീസാണ് അന്വേഷിക്കുന്നത്. യദുവിനെതിരെ നൽകിയ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രൻ നേരത്തേ രഹസ്യമൊഴി നൽകിയിരുന്നു. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 12ലാണ് രഹസ്യമൊഴി നൽകിയത്. അതേസമയം, തർക്കത്തിനിടെ മേയറുടെ ഭർത്താവും എം.എൽ.എയുമായ സച്ചിൻ ദേവ് കെഎസ്‌ആർടിസി ബസിനുള്ളിൽ കയറിയെന്നാണ് സാക്ഷിമൊഴി. ബസിലെ യാത്രക്കാരാണ് മൊഴി നൽകിയത്. വാഹനം പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ എംഎൽഎ ആവശ്യപ്പെട്ടുവെന്നും മൊഴിയുണ്ട്. എം.എൽ.എ ബസിൽ കയറിയ കാര്യം കണ്ടക്‌ടർ ബസിന്റെ ട്രിപ്പ് ഷീറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. സർവീസ് തടസപ്പെട്ടതിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയപ്പോഴാണ് എം.എൽ.എ ബസിൽ കയറിയതും രേഖപ്പെടുത്തിയത്. ഈ രേഖ കെ.എസ്.ആർ.ടി.സിയിൽ നിന്നും പൊലീസ് ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |