SignIn
Kerala Kaumudi Online
Sunday, 30 June 2024 11.34 PM IST

ഗുണ്ടയ്ക്കൊപ്പം വിരുന്നുണ്ട ഡിവൈ.എസ്.പിക്ക് സസ് പെൻഷൻ

police

കൊച്ചി/ ആലപ്പുഴ: 'ഓപ്പറേഷൻ അഗ്നി'യെന്ന പേരിൽ നാടാകെ പൊലീസ് ഗുണ്ടാവേട്ട തുടരവേ, കുപ്രസിദ്ധഗുണ്ടയുടെ വീട്ടിൽ ഡിവൈ.എസ്.പിക്ക് വിരുന്ന്. ഈ മാസം 31ന് വിരമിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി എം.ജി. സാബുവിനാണ് ഗുണ്ടാനേതാവ് തമ്മനം ഫൈസൽ അങ്കമാലി പുളിയനത്തെ വീട്ടിൽ സത്കാരം ഒരുക്കിയത്.ഈ മാസം 26ന് വൈകിട്ടായിരുന്നു സംഭവം. ഇന്നലെയാണ് വിഷയം പുറത്തറിഞ്ഞത്. ഇതോടെ മുഖ്യമന്ത്രി അടിയന്തര നിർദേശപ്രകാരം ഡിവൈ.എസ്.പിയെ സസ്പെൻഡ് ചെയ്തു. ഡിവൈ.എസ്.പിയ്ക്ക് ഒപ്പമുണ്ടായിരുന്ന മൂന്ന് പൊലീസുകാരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ഫൈസലിന്റെ വീടും പരിസരവും നേരത്തേ മുതൽ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പലരും വന്നുപോകുന്നതായി രഹസ്യവിവരം ലഭിച്ച റൂറൽ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന അങ്കമാലി എസ്.ഐയെ അവിടേക്ക് അയച്ചു. ഗുണ്ടയ്‌ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കവേയാണ് എസ്.ഐ എത്തിയത്. ഇതുകണ്ട് ഡിവൈ.എസ്.പി കുളിമുറിയിലൊളിച്ചു. മറ്റു മൂന്നുപേർ തന്റെ ജോലിക്കാരെന്നാണ് ഫൈസൽ എസ്.ഐയോട് പറഞ്ഞത്. മൂന്നു പേരെയും സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയപ്പോഴാണ് പൊലീസുകാരാണെന്നും കൂടെ ഉണ്ടായിരുന്നത് ഡിവൈ.എസ്.പിയാണെന്നും വെളിപ്പെടുത്തിയത്. വിരുന്നിന് കൊണ്ടുപോയത് ഡിവൈ.എസ്.പിയെന്നാണ് പൊലീസുകാരുടെ മൊഴി. എങ്ങും പോയിട്ടില്ലെന്നും ആലപ്പുഴയിലെ വീട്ടിൽ ഉണ്ടായിരുന്നുവെന്നും ഡിവൈ.എസ്.പി ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് വിശദീകരണം നൽകി.

പൊലീസുകാരുടെ കോൾ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ, അവർ ഗുണ്ടയെ ബന്ധപ്പെട്ടിട്ടില്ലെന്ന് ബോധ്യമായി. സത്കാരം നടന്നിട്ടില്ലെന്നും ഡിവൈ. എസ്.പി വന്നിട്ടില്ലെന്നുമാണ് ഗുണ്ടയുടെ മൊഴി. എറണാകുളം റൂറൽ പൊലീസ് പരിധിയിൽ ദീർഘകാലം ജോലിചെയ്തിരുന്ന സാബു തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് പിന്നാലെയാണ് ആലപ്പുഴയിലെത്തിയത്. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരം റേഞ്ച് ഐ.ജി അന്വേഷണം നടത്തിയാണ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്.

ആലപ്പുഴ ജില്ലാ പൊലീസ് സ്പെഷ്യൽ ബ്രാഞ്ചിലെ ഡ്രൈവർ ജോളിമോൻ, ജില്ലാ പൊലീസ് ആസ്ഥാനത്തെ സിവിൽ പൊലീസ് ഓഫീസർ സി.കെ.ദീപക് വിജിലൻസിലെ സിവിൽ പൊലീസ് ഓഫീസർ ദീപക്ക് എന്നിവർക്കാണ് സസ്പെൻഷൻ . ഡിവൈ.എസ്.പിയെ ഒഴിവാക്കി എസ്.പിക്ക് അങ്കമാലി എസ്.ഐ റിപ്പോർട്ട് നൽകിയതിനെക്കുറിച്ചും പൊലീസ് ആഭ്യന്തര അന്വേഷണം തുടങ്ങി.

മുഖ്യമന്ത്രി പിണറായിവിജയൻ വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് നടക്കാനിരിക്കേയാണ് സംഭവം

'ഡിവൈ.എസ്.പിക്കും മൂന്ന് പൊലീസുകാർക്കുമെതിരെ ഡിഐ.ജിക്ക് റിപ്പോർട്ട് നൽകി. ഡിവൈ.എസ്.പിയെ ഗുണ്ടാ നേതാവിന്റെ വീട്ടിൽ കണ്ടെത്തിയിരുന്നില്ല. അദ്ദേഹമാണ് പൊലീസുകാരെ എത്തിച്ചതെന്നാണ് അറിയാൻ കഴിഞ്ഞത്.'

-ഡോ. വൈഭവ് സക്‌സേന

റൂറൽ പൊലീസ് മേധാവി

എറണാകുളം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.