ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായ ജൂൺ ഒന്നിന് പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ യോഗം നടക്കും. തിരഞ്ഞെടുപ്പ് ഫലം വന്നശേഷമുള്ള സർക്കാർ രൂപീകരണ സാഹചര്യങ്ങളും തുടർ നടപടികളും ചർച്ച ചെയ്യാനാണ് ഡൽഹിയിൽ ഇന്ത്യ മുന്നണി നേതാക്കൾ യോഗം ചേരുന്നത്. കോൺഗ്രസാണ് യോഗം വിളിച്ചത്.
മുന്നണിയിലെ പ്രമുഖനും എ.എ.പി നേതാവുമായ അരവിന്ദ് കേജ്രിവാളിന് ഡൽഹി മദ്യനയക്കേസിൽ സുപ്രീംകോടതി അനുവദിച്ച ജാമ്യ കാലാവധി പൂർത്തിയാകുന്നതുകൂടി കണക്കിലെടുത്താണ് യോഗത്തിന്റെ തീയതി നിശ്ചയിച്ചത്. ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. തൃണമൂൽ നേതാവ് മമതാ ബാനർജി യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് വിവരം. ജൂൺ ഒന്നിന് ബംഗാളിൽ ഒൻപത് മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നതിനാൽ പങ്കെടുക്കാനാവില്ലെന്ന് മുന്നണിയെ അറിയിച്ചതായി മമത പറഞ്ഞു.
പഞ്ചാബിലും യു.പിയിലും അന്നേദിവസം തിരഞ്ഞെടുപ്പുണ്ട്. ഒരു വശത്ത് ചുഴലിക്കാറ്റ്, മറുവശത്ത് തിരഞ്ഞെടുപ്പും. അതിന്റെ കാര്യങ്ങളെല്ലാം നോക്കണം. ചുഴലിക്കാറ്റിനെതിരായ നടപടികൾക്കാണ് പ്രധാനമെന്നും ഊ അവസരത്തിൽ ഡൽഹിയിൽ പോകുന്നത് പ്രായോഗികമല്ലെന്നും മമത പറഞ്ഞു. മമതയ്ക്കും തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്കും അവസാന ഘട്ടത്തിലാണ് വോട്ട്, ഇതുകൂടെ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ മുന്നണിയുടെ യോഗത്തിൽ നിന്ന് തൃണമൂൽ വിട്ടുനിൽക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |