കോഴിക്കോട്: ഈ മാസം 30ന് അങ്കണവാടികൾ തുറക്കുമ്പോൾ പ്രവേശനോത്സവം വർണ ശബളമാകും. കോഴിക്കോട് ജില്ലയിലെ 2938 അങ്കണവാടികളിലും പ്രവേശനോത്സവം കെങ്കേമമാക്കാൻ വിപുലമായ ഒരുക്കമാണ് നടക്കുന്നത്. ക്രാഡിൽ നവീകരണ പദ്ധതി പ്രകാരം അങ്കണവാടികളുടെ ചുവരുകളിൽ കഥകൾ, കവിതകൾ, ഇംഗ്ലീഷ് , മലയാളം അക്ഷരമാലകൾ, അക്കങ്ങൾ എന്നിവ മനോഹരമായ രീതിൽ ആവിഷ്‌കരിച്ചു വരുന്നു.
ജില്ലാതല പ്രവേശനോത്സവം പേരാമ്പ്ര പഞ്ചായത്തിലെ മരുതേനി അങ്കണവാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വർഷം 17829 കുട്ടികളാണ് ജില്ലയിൽ പ്രവേശനോത്സവത്തിന്റെ ഭാഗമായത്. പ്രവേശനോത്സവം മികച്ച അനുഭവമാക്കാൻ നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പുതുതായി ചേരുന്ന കുട്ടികൾക്ക് സ്വാഗതഗാനം, കുട്ടിപ്പാട്ട്, പായസ വിതരണം, മുൻ വർഷത്തെ വിദ്യാർത്ഥികളുടെ യാത്രയയപ്പ്, കളികളും മറ്റ് കലാപരിപാടികളും, പേപ്പർ കൊണ്ടുള്ള കളിപ്പാട്ടങ്ങളുടെ വിതരണം എന്നിവ ഉണ്ടാകും. അതാത് അങ്കണവാടികളുടെ പരിസരത്തുള്ള കൗമാരക്കാരെ യോജിപ്പിച്ച് രൂപീകരിച്ച വർണ്ണകൂട്ട് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് കളിപ്പാട്ടങ്ങൾ ഒരുക്കുന്നത്.പ്രവേശനോത്സവത്തിന് മുന്നോടിയായി കുട്ടികളുടെ ഗൃഹ സന്ദർശനം നടക്കും. അങ്കണവാടി പ്രവർത്തകർ, വർണ്ണക്കൂട്ട് അംഗങ്ങൾ എന്നിവർ ചേർന്ന് ഗൃഹ സന്ദർശനം നടത്തി സമ്മാനപൊതി നൽകിയാണ് കട്ടികളെ ക്ഷണിക്കുക. പ്രവേശനോത്സവത്തി നുശേഷം തുടർ പ്രവർത്തനങ്ങളായി കുഞ്ഞിക്കൈ ക്യാമ്പയിൻ (വിരൽ ചിത്രങ്ങൾ, വെജിറ്റബിൾ പ്രിന്റിംഗ് തുടങ്ങിയവ), പ്രകൃതി നടത്തം, പരിസ്ഥിതി ദിനത്തിന്റെ മുന്നോടിയായി ഒരു തൈ നടാം ക്യാമ്പയിൻ എന്നിവയും സംഘടിപ്പിക്കും. അങ്കണവാടി കുട്ടികൾക്കുള്ള 'അങ്കണപൂമഴ' എന്ന സചിത്ര പ്രവൃത്തി പുസ്തകം അണിയറയിൽ ഒരുങ്ങുകയാണ്.
സമ്മാന പൊതി
ക്രയോൺസ്, സ്‌മൈലി ബോൾ, വർണ കടലാസുകൾ കൊണ്ടുള്ള പൂവ്, പൂമ്പാറ്റ, പാവ എന്നിവ ഉൾപ്പെടുന്നതാണ് സമ്മാനപൊതി.
സെൽഫി ഫ്രെയിം
കുട്ടികളുടെ മുഖം വ്യക്തമാവുന്ന രീതിയിൽ കാർഡ്‌ബോർഡ് ഉപയോഗിച്ച് ഉണ്ടാക്കിയ സെൽഫി ഫ്രെയിം ഉപയോഗിച്ച് പ്രവേശനോത്സവ ദിനത്തിൽ കുട്ടികളുടെ ഫോട്ടോ എടുക്കും. ഫോട്ടോ ഫ്രെയിമിൽ 'അങ്കണവാടിയിലെ എന്റെ ആദ്യ ദിനം' എന്ന് മനോഹരമായ അക്ഷരങ്ങളിൽ അലങ്കരിച്ചുള്ള വിസ്മയം ഒരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |