മൂന്നാർ: വട്ടവട ചിലന്തിയാറിൽ കാട്ടുനായയുടെ ആക്രമണത്തിൽ നാല്പതോളം ആടുകൾ ചത്തു. ഇടുക്കി ജില്ലയിൽ തന്നെ ആദ്യമാണ് ഇത്തരത്തിൽ കൂട്ടമായി ആടുകളെ ഒരു വന്യജീവി ആക്രമിച്ച് കൊല്ലുന്നത്. ചിലന്തിയാർ സ്വദേശിയായ കനകരാജിന്റെ ഉടമസ്ഥതയിലുള്ള ആടുകളാണ് ചത്തത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു ആക്രമണം. ആടുകളെ മേയാൻ വിട്ട സമയം കാട്ടുനായ്ക്കൾ കൂട്ടത്തോടെയെത്തി ആക്രമിക്കുകയായിരുന്നു. കാട്ടുനായകളെ കണ്ട കനകരാജ് ഓടി രക്ഷപ്പെട്ടു. 25ലധികം നായകൾ കൂട്ടത്തിലുണ്ടായിരുന്നെന്നാണ് കനകരാജ് പറയുന്നത്. 10 ആടുകൾ ഓടി രക്ഷപ്പെട്ടെങ്കിലും ഇവയെ ഇനിയും കണ്ടെത്താനായിട്ടില്ല. ഭൂരിഭാഗം ആടുകളുടെയും എല്ലും തോലും മാത്രമാണ് അവശേഷിച്ചിരിക്കുന്നത്. ബാക്കിയെല്ലാം കാട്ടുനായകൾ ആഹാരമാക്കി. പത്ത് കിലോ മുതൽ 20 കിലോ തൂക്കം വരുന്ന ആടുകളാണ് ചത്തത്. ചിതറിയോടിയ ആടുകളുടെ ജഡം പിന്നീട് പ്രദേശവാസികൾ ചേർന്ന് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. കനകരാജിന് അഞ്ച് ലക്ഷം രൂപയിലേറെ നഷ്ടമുണ്ട്. ആടുകൾ ചത്തതോടെ കനകരാജിന്റെ വരുമാനം പൂർണ്ണമായും അടഞ്ഞു. കാട്ടുനായകൾ ഇത്തരത്തിൽ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നത് അപൂർവമാണെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. കനകരാജിന് നഷ്ടപരിഹാരം നൽകുമെന്നും ഇവർ അറിയിച്ചു. തോട്ടം മേഖലയിൽ വളർത്തുമൃഗങ്ങൾക്ക് നേരെ കടുവയുടെയും പുലിയുടെയുമൊക്കെ ആക്രമണം ആവർത്തിക്കപ്പെടുന്നതിനിടയിലാണ് കാട്ടുനായ്ക്കളുടെ ആക്രമണം ഉണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |