പെരിങ്ങോട്ടുകര : പോളണ്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പെരിങ്ങോട്ടുകര സ്വദേശിയായ ഇരുപത്തിമൂന്നുകാരന്റെ മരണത്തിന്റെ സത്യാവസ്ഥ തേടി കുടുംബം. സാധാരണ മരണമെന്ന് വിധിയെഴുതി പോസ്റ്റ് മോർട്ടം ചെയ്യാതെ കയറ്റി അയച്ച ആഷിക് രഘു എന്ന യുവാവിന്റെ മൃതദേഹം സംശയം തോന്നിയ പിതാവ് നാട്ടിൽ പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കിയപ്പോൾ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തി. സുഹൃത്തുക്കൾക്കൊപ്പം നടന്ന ആഘോഷത്തിൽ ഉണ്ടായ പ്രശ്‌നങ്ങളാണ് ഇതിനു പിന്നിലെന്നും ഇവരെ വിശദമായി ചോദ്യം ചെയ്ത് മകൻ മരിച്ചതെങ്ങനെയെന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് പിതാവ് ഇന്ത്യൻ എംബസിയിൽ അപേക്ഷ നൽകിയിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
പെരിങ്ങോട്ടുകര സ്വദേശികളായ അമ്പാട്ട് വീട്ടിൽ അഭിലാഷ്- ബിന്ദു ദമ്പതികളുടെ രണ്ട് മക്കളിൽ ഒരാളാണ് മരിച്ച ആഷിക് രഘു. ഒരു വർഷം മുമ്പാണ് പോളണ്ടിൽ എത്തുന്നത്. പഴ വർഗങ്ങൾ പായ്ക്ക് ചെയ്യുന്ന കമ്പനിയിൽ പായ്ക്കിംഗ് വിഭാഗത്തിലായിരുന്നു ജോലി. മരിക്കുന്നതിന് ഏതാനും മാസം മുൻപ് ആഷിക് ഫുഡ് ഡെലിവറി ജോലി തുടങ്ങി. മലയാളികളായ രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണ് ആഷിക് താമസിച്ചിരുന്നത്.
ഏപ്രിൽ ഒന്നിന് ആഷിക് മരിച്ചതായി വീട്ടിൽ സന്ദേശമെത്തി. താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി എന്നാണ് സുഹൃത്തുക്കൾ ആദ്യം പറഞ്ഞത്. ഇതുപ്രകാരം സ്വാഭാവിക മരണം എന്ന് പോളണ്ടിലെ പ്രോസിക്യൂട്ടർ വിധിയെഴുതി പോസ്റ്റ്‌മോർട്ടം നടത്താതെ മൃതദേഹം കയറ്റി അയയ്ക്കാനുള്ള കാര്യങ്ങൾ ചെയ്തു. ആഷിക്കിന്റെ സുഹൃത്തുക്കളുടെ മൊഴിയിൽ വൈരുദ്ധ്യം കണ്ട പിതാവ് മൃതദേഹം നാട്ടിലെത്തുമ്പോൾ പോസ്റ്റ് മോർട്ടം ചെയ്യാനായി പൊലീസിൽ അപേക്ഷ നൽകി. ആഷിക്കിന്റെ മരണം നടന്ന ദിവസം ഏഴ് സുഹൃത്തുക്കൾ ചേർന്ന് പാർട്ടിയിൽ പങ്കെടുത്തതായും അവസാനം ഇവർ തമ്മിൽ പ്രശ്‌നങ്ങൾ നടന്നതായും കുടുംബം ആരോപിക്കുന്നു.
12നാണ് മൃതദേഹം നാട്ടിലെത്തിച്ചത്. തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. ശരീരത്തിൽ അഞ്ചിടത്തായി പരിക്കുകളും കണ്ടെത്തിയിട്ടുണ്ട്. റീ പോസ്റ്റ് മോർട്ടം സാദ്ധ്യത കണക്കിലെടുത്ത് ദഹിപ്പിക്കുന്നതിനു പകരം ആഷിക്കിന്റെ മൃതദേഹം ലാലൂരിൽ മറവ് ചെയ്യുകയാണ് ചെയ്തിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |