കറാച്ചി: കാർഗിൽ യുദ്ധത്തിന് കാരണം ഇന്ത്യയുമായി ഒപ്പിട്ട 1999ലെ ലാഹോർ കരാർ പാകിസ്ഥാൻ ലംഘിച്ചതാണെന്ന് വെളിപ്പെടുത്തി പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. കാർഗിൽ യുദ്ധത്തിന് വഴിതെളിച്ച ജനറൽ പർവേസ് മുഷറഫിന്റെ നീക്കത്തെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു വെളിപ്പെടുത്തൽ.
അത് ഞങ്ങളുടെ തെറ്റായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. 1998 മേയ് 28ന് പാകിസ്ഥാൻ അഞ്ച് ആണവ പരീക്ഷണങ്ങൾ നടത്തി.ഇതിനുശേഷം ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി പാകിസ്ഥാനിലെത്തി. കരാറുണ്ടാക്കി. ഈ കരാർ ലംഘിച്ചത് നമ്മുടെ തെറ്റാണ്. പി.എം.എൽ - എൻ (പാകിസ്ഥാൻ മുസ്ലിം ലീഗ്-നവാസ്) പാർട്ടിയുടെ യോഗത്തിനിടെ നവാസ് പറഞ്ഞു.
1999 ഫെബ്രുവരി 21നാണ് ഇന്ത്യയും പാകിസ്ഥാനും സമാധാനവും സുരക്ഷയും നിലനിറുത്തുന്നതിനും ജനങ്ങൾ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനുമായി ലാഹോർ കരാറിൽ ഒപ്പുവച്ചത്. എന്നാൽ,കരാർ ലംഘിച്ച പാക് സേന കാർഗിലിലേക്ക് കടന്നുകയറുകയായിരുന്നു. ആണവായുധ പരീക്ഷണങ്ങൾ നിറുത്തിവയ്ക്കാൻ അന്നത്തെ യു.എസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ 500 കോടി ഡോളർ വാഗ്‌ദാനം ചെയ്‌തെങ്കിലും താൻ നിരസിച്ചിരുന്നതായും നവാസ് വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം നവാസ് പാർട്ടിയുടെ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രധാനമന്ത്രിയും നവാസിന്റെ സഹോദരനുമായ ഷെഹ്‌ബാസ് ഷെരീഫ് അടുത്തിടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിരുന്നു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബറിലാണ് 73കാരനായ ഷെരീഫ് പാകിസ്ഥാനിൽ മടങ്ങിയെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |