ആലപ്പുഴ: വിഷു ബമ്പർ ഒന്നാം സമ്മാനം ആലപ്പുഴയ്ക്ക് ആണെന്ന് അറിഞ്ഞ് രാത്രി ടിക്കറ്റ് നോക്കുമ്പോഴാണ് താനാണ് വിജയിയെന്ന് മനസിയായതെന്ന് വിശ്വംഭരൻ. ആലപ്പുഴ പഴവീട് സ്വദേശിയായ വിശ്വംഭരൻ (76) മുൻ സിആർപിഎഫ് ഉദ്യോഗസ്ഥനാണ്. ജോലിയിൽ നിന്ന് വിരമിച്ച ശേഷം ബാങ്കിൽ സെക്യൂരിറ്റിയായി ജോലി ചെയ്തിട്ടുണ്ടായിരുന്നു. വിഷു ബമ്പറിൽ ലഭിച്ച പണം ഉപയോഗിച്ച് ഏറെ നാളത്തെ സ്വപ്നമായ വീട് വയ്ക്കുമെന്നാണ് വിശ്വംഭരൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്.
വീട്ടിലേക്ക് സഹായം ചോദിച്ച് ആരെങ്കിലും വന്നാൽ എന്ത് ചെയ്യുമെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ചെറിയ ചിരിയോടെ ചെറിയ സഹായങ്ങൾ ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. സ്ഥിരമായി ലോട്ടറിയെടുക്കുന്ന ആളാണ് വിശ്വാംഭരൻ. അയ്യായിരം രൂപയുടെ മറ്റൊരു സമ്മാനവും ഇതിന് മുൻപ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് ലോട്ടറി അടിച്ച വിവരം മനസിലാക്കുന്നത്. ഇന്ന് രാവിലെ ആലപ്പുഴയിലെ തൃക്കാർത്തിക ഏജൻസിയിലെത്തി വിവരം പറയുകയായിരുന്നു. ലോട്ടറി ഉടനെ ബാങ്കിൽ ഏൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില്ലറ വിൽപനക്കാരിയായ പഴവീട് സ്വദേശി ജയയുടെ കടയിൽ നിന്നാണ് വിശ്വംഭരൻ ടിക്കറ്റ് എടുത്തത്.
രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റതെന്ന് ജയ ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. കടയിൽ നിന്ന് സ്ഥിരമായി ടിക്കറ്റ് വാങ്ങുന്നവർ ഉണ്ടെന്നും അവരിൽ ആരെങ്കിലും ആയിരിക്കാം എടുത്തതെന്നും അവർ വ്യക്തമാക്കിയിരുന്നു. VC 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |