കൊല്ലം: തോട് കയ്യേറി കെട്ടിടം നിർമ്മിച്ചതോടെ ഒഴുക്ക് നിലച്ചതിനാൽ മതിലിൽ ഡിവഷിലെ യുവദീപ്‌തി ക്ലബിന് സമീപത്ത് വെള്ളക്കെട്ട് രൂക്ഷമായി.
മതിലിൽ സുബ്രഹമണ്യ ക്ഷേത്രത്തിന് സമീപത്ത് നിന്നുത്ഭവിക്കുന്ന കൈത്തോടിന് വർഷങ്ങളുടെ പഴക്കമുള്ളതാണ്. മഴക്കാലത്ത് ഇതു വഴി സുഗമമായി ഒഴുകിയിരുന്ന വെള്ളം മതിലിൽ ജംഗ്‌ഷനിലെ കലുങ്കിലൂടെ അഷ്‌ടമുടി കായലിലാണ് പതിച്ചിരുന്നത്. എന്നാൽ കുറച്ചു വർഷം മുമ്പ് റോഡിന് മറുവശം കെട്ടിടം നിർമ്മിച്ചവർ കലുങ്ക് കൈയ്യറി പകരം സംവിധാനമായി പൈപ്പ് സ്ഥാപിച്ചു. വ്യാസം കുറഞ്ഞ പൈപ്പ് ആയകരുന്നതിനാൽ ക്രമേണ ഇത് മൂടിപ്പോവുകയും ഒഴുക്ക് നിലയ്ക്കുകയുമായിരുന്നു. ഏതാനും വർഷങ്ങളായി മഴക്കാലത്ത് ക്ഷേത്രാങ്കണവും പരിസരത്തെ ഏകദേശം 50 വീടുകളും വെള്ളക്കെട്ടിലാവുന്ന അവസ്ഥയാണ്. കൊല്ലം- തേനി ദേശീയപാത കടന്നു പോകുന്ന ഈ റൂട്ടിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടെത്താൻ എം.എൽ.എ, മേയർ, കളക്‌ടർ എന്നിവർക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
കഴിഞ്ഞ വർഷകാലത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഓട തെളിക്കാൻ നടത്തിയ ശ്രമം വിഫലമായി. മഴ മാറിയപ്പോൾ വെള്ളം താനേ വറ്റുകയായിരുന്നു. മുഖ്യമന്ത്രിയുടെ കരുതലും കൈത്താങ്ങും പരിപാടിയിലും നവകേരള സദസിലും ഇതു സംബന്ധിച്ചു പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് എസ്.എൻ.ഡി.പി യോഗം മതിലിൽ 599-ാം നമ്പർ ശാഖായോഗം ഭാരവാഹികൾ പറയുന്നു.
കലുങ്ക് കൈയേറിയതുമായി ബന്ധപ്പെട്ട ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ റവന്യു വിഭാഗം ഭൂരേഖ വകുപ്പിൽ നിന്നു രേഖകൾ എടുത്തെങ്കിലും കൈയേറ്റം തെളിയിക്കാനായില്ല. ഈ സാഹചര്യത്തിൽ പുതിയ സ്ഥലം കണ്ടെത്തി ഓട നിർമ്മിക്കാനുള്ള പരിശ്രമത്തിലാണ് കോർപ്പറേഷൻ. വെള്ളക്കെട്ടു മൂലം ജംഗ്‌ഷനിലെ ചില കച്ചവട സ്ഥാപനങ്ങൾ തുറക്കാൻ കഴിയുന്നില്ല
ടെസി തോമസ്, ഡിവിഷൻ കൗൺസിലർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |