ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ കമ്പനിപ്പടി മാന്ത്രക്കൽ തുരങ്കപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ റെയിൽവേ മുടക്കിയ ലക്ഷങ്ങൾ വെള്ളത്തിലായി.
താരതമ്യേന താഴ്ന്ന ഭാഗമായ തുരങ്കത്തിലേക്ക് മഴയത്ത് ഒഴുകിയെത്തുന്ന വെള്ളം താത്കാലികമായി മോട്ടോർ സ്ഥാപിച്ച് പമ്പ് ചെയ്യുകയാണിപ്പോൾ. മഴവെള്ളം മുട്ടോളം ഉയർന്ന് കാൽനടയാത്രയും ദുസഹമായതിനെ തുടർന്നാണ് നടപടി. വാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കാൻ ദിവസങ്ങളോളം മരച്ചില്ലകളും ഓലകളും ഉപയോഗിച്ച് ഗതാഗതം തടസപ്പെടുത്തിയിരുന്നു. മോട്ടോർ എത്തിച്ച ശേഷമാണ് ഇവയെല്ലാം നീക്കിയത്.
ഒരു മാസത്തിലേറെ അടച്ചിട്ടാണ് റെയിൽവേ അറ്റകുറ്റപ്പണികൾ മൂന്നാഴ്ചമുമ്പ് പൂർത്തിയാക്കിയത്. തുരങ്കത്തിലെ പൊട്ടൽവീണ കോൺക്രീറ്റിളക്കിമാറ്റി പുതിയതായി കോൺക്രീറ്റിട്ട് ഉറപ്പിക്കുകയും തുരങ്കത്തിലേക്ക് പ്രവേശിക്കുന്ന ഭാഗം ഇരുവശവും ഷീറ്റിടുകയും ചെയ്തു. പുറമെ 10,000ലിറ്റർ വെള്ളം ശേഖരിക്കാൻ ശേഷയുള്ള കോൺക്രീറ്റ് ടാങ്കും നിർമ്മിച്ചു.
നടപ്പാക്കാനുദ്ദേശിച്ച പദ്ധതി ഇങ്ങനെ
ഇരുവശത്തുനിന്നുമായി തുരങ്കത്തിലേക്ക് ഒഴുകിയെത്തുന്ന വെള്ളം കാനയിലൂടെ പുതിയതായി നിർമ്മിച്ച കാനയിൽ സംഭരിച്ച് പഞ്ചായത്ത് കാനയിലൂടെ ഒഴുക്കിവിടുന്നതാണ് പദ്ധതി. ഈ പദ്ധതിയാണ് അശാസ്ത്രീയമായ നിർമ്മാണത്താൽ പാളിയത്.
* വിനയായത്
1 വെള്ളം ഒഴുക്കിക്കളയുന്നതിന് ശാസ്ത്രീയമായ പരിശോധനകൾ നടത്താതെ 2 റെയിൽവേയും കരാറുകാരും തിരക്കിട്ട് നിർമ്മാണം പൂർത്തീകരിച്ചു
നിലവിൽ താത്കാലികമായി മോട്ടോറെത്തിച്ചാണ് വെള്ളം പമ്പുചെയ്യുന്നത്
ചർച്ചയ്ക്കെത്താമെന്ന് പറഞ്ഞ് കബളിപ്പിച്ചു
തുരങ്കത്തിലെ വെള്ളക്കെട്ട് വിവരം റെയിൽവേ സീനിയർ സെക്ഷൻ എൻജിനിയറെക്കണ്ട് അറിയിച്ചപ്പോൾ പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ ബന്ധപ്പെട്ട റെയിൽവേ ഉദ്യോഗസ്ഥരും കരാറുകാരനും നേരിട്ടെത്തി പരിഹാരം നിർദ്ദേശിക്കാമെന്നായിരുന്നു ധാരണ. കഴിഞ്ഞ ബുധനാഴ്ച നടന്ന യോഗത്തിൽ ഇവർ എത്തിയില്ല. പഞ്ചായത്ത് ചെലവിൽ ഓട്ടോമാറ്റിക് മോട്ടോർ സ്ഥാപിച്ച് തുരങ്കത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയെടുക്കണമെന്നാണ് റെയിൽവേ അധികൃതർ നേരത്തെ നിർദ്ദേശിച്ചത്. ഇത് അംഗീകരിക്കാനാകില്ലെന്ന് റെയിൽവേയെ അറിയിച്ചിട്ടുണ്ട്. ജലസംഭരണി സ്ഥാപിക്കുംമുമ്പ് ചെറിയതോതിലേ തുരങ്കത്തിൽ വെള്ളക്കെട്ട് ഉണ്ടായിരുന്നുള്ളു. ഇപ്പോൾ പതിന്മടങ്ങ് വർദ്ധിച്ചു. ഇതിന് ഉത്തരവാദി റെയിൽവേ തന്നെയാണ്.
കെ.എസ്. മുഹമ്മദ് ഷെഫീക്ക്
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ,
ചൂർണിക്കര ഗ്രാമപഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |