മുംബയ്: ബോംബ് ഭീഷണിയെ തുടർന്ന് ചെന്നൈ- മുംബയ് ഇൻഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി. ഇൻഡിഗോയുടെ 6 ഇ 5314 വിമാനമാണ് മുംബയ് വിമാനത്താവളത്തിൽ ഇറക്കിയത്. ചെന്നൈയിൽ നിന്ന് പറന്നുയർന്ന വിമാനം മുംബയിൽ ലാൻഡ് ചെയ്യാനൊരുങ്ങുന്നതിനിടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
തുടർന്ന് ക്യാബിൻ ക്രൂ പ്രോട്ടോക്കോൾ പിന്തുടരുകയും വിമാനം സുരക്ഷാ നിർദ്ദേശങ്ങൾ പ്രകാരം ഐസൊലേഷനിലാക്കുകയും ചെയ്തതായി ഇൻഡിഗോ അറിയിച്ചു.യാത്രക്കാർ സുരക്ഷിതരാണെന്നും ഉടൻ തന്നെ എല്ലാവരേയും വിമാനത്തിൽ നിന്ന് ഒഴിപ്പിച്ചതായും അധികൃതർ അറിയിച്ചു. സുരക്ഷാ പരിശോധനകൾക്ക് ശേഷം വിമാനം ടെർമിനലിൽ എത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ മാസം 29ന് ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹിയിൽ നിന്ന് വാരാണസിയിലേക്ക് പുറപ്പെടാനൊരുങ്ങിയ ഇൻഡിഗോ വിമാനത്തിൽ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചിരുന്നു. പരിശോധനയിൽ സംശയാസ്‌പദമായി ഒന്നും കണ്ടെത്തിയിരുന്നില്ല. ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് 28ന് പുലർച്ചെ 5.35ന് പുറപ്പെടാനിരുന്ന വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്.
ഇൻഡിഗോ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശമെത്തിയതോടെ പൈലറ്റ് നടത്തിയ തെരച്ചിലിൽ വിമാനത്തിന്റെ ടോയ്‌ലെറ്റിൽ നിന്ന് ബോംബ് സ്‌ഫോടനം അറ്റ് 30 മിനിട്ട് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തി. തുടർന്ന് പുറപ്പെടാൻ മിനിട്ടുകൾ മാത്രം ശേഷിക്കെ വിവരം അധികൃതരെ അറിയിക്കുകയും അടിയന്തരമായി യാത്രക്കാരെയും ജീവനക്കാരെയും എമർജൻസി എക്‌സിറ്റ് വഴി ഒഴിപ്പിക്കുകയുമായിരുന്നു. 176 യാത്രക്കാരാണ് ഉണ്ടായിരുന്നത്.വ്യോമയാന സുരക്ഷാ ഉദ്യോഗസ്ഥരും ബോംബ് നിർവീര്യമാക്കുന്ന സംഘവും പരിശോധന നടത്തിയിരുന്നു. മേയ് 15 ന് വഡോദരയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനത്തിലും സമാന സംഭവം നടന്നിട്ടുണ്ട്.
അടുത്തിടെ ഇൻഡിഗോ സ്ത്രീ യാത്രക്കാർക്കായി പുത്തൻ സംവിധാനമൊരുക്കിയിരുന്നു. യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തൊട്ടടുത്ത സീറ്റിലുളളത് സ്ത്രീയാണോ പുരുഷനാണോ എന്നറിയുന്നതിനുളള സംവിധാനമാണ് ഇൻഡിഗോ സ്ത്രീകൾക്കായി ഒരുക്കിയിരിക്കുന്നത്. പുതിയ സംവിധാനം സ്ത്രീ യാത്രക്കാരുടെ സുരക്ഷയ്ക്കും സംതൃപ്തിക്കും വേണ്ടിയെന്നായിരുന്നു ഇൻഡിഗോ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |