തിരുവനന്തപുരം/ തൃശൂർ: ശക്തമായ മഴയൊടൊപ്പമുള്ള ഇടിമിന്നലേറ്റ് തൃശൂരിൽ രണ്ട് പേർക്ക് ദാരുണാന്ത്യം.വലപ്പാട് കോതകുളം പടിഞ്ഞാറ് വാഴൂർ ക്ഷേത്രത്തിനടുത്ത് വേളേക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷയും (42) തലക്കോട്ടുകര ഞാലിപ്പുര ഇ.എം.എസ് നഗറിൽ താമസിക്കുന്ന തോപ്പിൽ പരേതനായ കണ്ടൻകുട്ടിയുടെ മകൻ ഗണേശനുമാണ് (52) മരിച്ചത്.
രാവിലെ 11ഓടെ കുളിക്കാൻ വീടിന് പുറത്തെ കുളിമുറിയിൽ കയറിയപ്പോഴാണ് നിമിഷയ്ക്ക് മിന്നലേറ്റത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുളിമുറിയുടെ കോൺക്രീറ്റ് അടർന്നു. വീട്ടിലെ വയറിംഗ് പൂർണമായി കത്തി. ബൾബും പൊട്ടിത്തെറിച്ചു. തൃപ്രയാർ കൽപ്പക ടെക്‌സ്റ്റൈൽസിലെ ജീവനക്കാരിയാണ്. മക്കൾ: സിദ്ധാൻ, സിദാൻ.
വേലൂർ കുറുമാൽ പള്ളിക്ക് സമീപം താമസിക്കുന്ന അമ്മയെ കാണാനെത്തിയതായിരുന്നു ഗണേശൻ. ചായ കുടിച്ച്, സംസാരിച്ചിരിക്കുന്നതിനിടെ ഇടിമിന്നലേറ്റ് പിറകിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടനെ നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെയിന്റിംഗ് തൊഴിലാളിയാണ്. ഭാര്യ: ഉഷ. മക്കൾ : ആരതി, ആരോൺ.
മഴയിൽ തൃശൂർ നഗരത്തിൽ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളംകയറി. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. സ്വരാജ് റൗണ്ടിൽ വെള്ളം ഉയർന്നുപൊങ്ങിയതോടെ ഗതാഗതം നിലച്ചു. അശ്വിനി ആശുപത്രിയിലേക്ക് വെള്ളം ഇരച്ചുകയറി ഐ.സി.യുവിന്റെ പ്രവർത്തനം ഭാഗികമായി തടസപ്പെട്ടു.
ഒല്ലൂരിനും പുതുക്കാടിനുമിടയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് നാല് തീവണ്ടികൾ പിടിച്ചിട്ടു.തൃശൂർ നഗരവും തീരദേശവും മഴയിൽ മുങ്ങി.
ഇടുക്കിയിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി.കോഴിക്കോട് ബാലുശ്ശേരി കൂരാച്ചുണ്ട് കല്ലാനോട് കക്കയം 28ാം മൈലിൽ മണ്ണിടിച്ചിലുണ്ടായി. ഇവിടെയുണ്ടായിരുന്ന കോഴിഫാം തകർന്നു.അമ്പതോളം കവുങ്ങ് മരങ്ങളും കടപുഴകി വീണു. കോട്ടയം മലയോര മേഖലകളിലും ശക്തമായ മഴ ലഭിച്ചു.പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി.
യുവാവ് വയലിലെ വെള്ളക്കെട്ടിൽ വീണുമരിച്ചു
പന്തളം: മീൻ പിടിക്കാൻ വയലിൽ പോയ യുവാവ് കരിങ്ങാലി പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണ് മുങ്ങിമരിച്ചു. പൂഴിക്കാട് പടിഞ്ഞാറ് തെക്കോട്ട് ചരിഞ്ഞതിൽ വിജയന്റെ മകൻ ദീപു (36) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30 ന് വീടിന് സമീപം കതിരക്കോട് മണത്തറ എലായിൽ ചൂണ്ടയിടാൻ പോയതായിരുന്നു. അവിവാഹിതനാണ്. അമ്മ : സരസമ്മ. സഹോദരി : ദീപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |