ആലപ്പുഴ: ഭക്ഷ്യവിഷബാധ ആരോപിച്ച് കുഴിമന്തിക്കട തല്ലിതകർത്ത ചങ്ങനാശ്ശേരി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആലപ്പുഴ വാടയ്ക്കൽ കാക്കിരിയിൽ വീട്ടിൽ കെ.എഫ് ജോസഫിനെ കോടതി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ടാണ് ആലപ്പുഴ വലിയചുടുകാടിന് സമീപം പ്രവർത്തിക്കുന്ന അഹ്ലൻ എന്ന കുഴിമന്തിക്കട ബൈക്കിലെത്തിയ ജോസഫ് വാക്കത്തി കൊണ്ട് അടിച്ചു തകർത്തത്. ജീവനക്കാരെ ആയുധം വീശി ഭീഷണിപ്പെടുത്തുകയും ചെയ്തു. 6ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് ഹോട്ടലുടമയുടെ പരാതി.
മൂന്നു ദിവസം മുമ്പ് ഇവിടെ നിന്ന് ഭക്ഷണം കഴിച്ചതിനെത്തുടർന്ന് തന്റെ മകന് ഭക്ഷ്യവിഷബാധയേറ്റെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവസ്ഥലത്തു നിന്ന് സൗത്ത് പൊലീസ് പിടികൂടിയ ജോസിനെ ഇന്നലെയാണ് കോടതിയിൽ ഹാജരാക്കിയത്.
വധശ്രമത്തിനാണ് കേസെടുത്തത്.
മകന് ഭക്ഷ്യവിഷബാധയുണ്ടായതിന്റെ മനോവിഷമത്തിലാണ് ആക്രമണം നടത്തിയതെന്ന് ജോസഫ് പറഞ്ഞു. മകന് വയ്യാതായപ്പോൾ ഒരു അച്ഛനെന്ന നിലയിൽ വേദനിച്ചുവെന്ന് വൈദ്യപരിശോധനയ്ക്കെത്തിച്ചപ്പോൾ ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പരാതിപ്പെട്ടിട്ടും നടപടികൾ ഉണ്ടാകാത്തതിന്റെ മനോവിഷമത്തിൽ മദ്യപിച്ചതോടെ നില തെറ്റിപ്പോയെന്നും ജോസഫ് വെളിപ്പെടുത്തി.
വീണ്ടും മദ്യപിച്ചു, നില തെറ്റി
വെള്ളിയാഴ്ച ചങ്ങനാശ്ശേരിയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വരുംവഴി ആലപ്പുഴയിലെ ബാറിൽ എത്തി മദ്യപിച്ച ശേഷം വീട്ടിൽ നിന്നും വാക്കത്തിയെടുത്ത് വന്നാണ് ഹോട്ടൽ തകർത്തത്. മദ്യപാനിയായിരുന്ന ജോസഫ് അടുത്തിടെ ലഹരിവിമോചന ചികിത്സയ്ക്ക് വിധേയനായിരുന്നു. എന്നാൽ മകന് സുഖമില്ലാതായതിന്റെ വിഷമത്തിൽ വീണ്ടും മദ്യപിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് കരുതുന്നു. ജോസഫിനെതിരെ കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ. എസ്.പിയും ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയും റിപ്പോർട്ട് നൽകി. വകുപ്പുതല നടപടി ഉടനുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |