കൊച്ചി: വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തി റോഡിലിറക്കുന്നവർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശിച്ച് ഹൈക്കോടതി. സ്വമേധയാ എടുത്ത കേസിൽ, നിയമപാലകർക്കുള്ള നിർദ്ദേശങ്ങളും കോടതി പുറത്തിറക്കി.
വലിയതോതിൽ രൂപമാറ്റം വരുത്തുന്നവരുടെ ലൈസൻസും ആർ.സി ബുക്കും റദ്ദാക്കണമെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. വാഹനങ്ങളുടെ ക്യാബിനിൽ കയറി ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന വിധം വീഡിയോ ചിത്രീകരിക്കുന്ന വ്ലോഗർമാർക്കെതിരേ റോഡ് സുരക്ഷാ നിയമപ്രകാരം നടപടിയെടുക്കണം. ടൂറിസ്റ്റ് ബസുകളും മറ്റും വലിയ ശബ്ദമുള്ള ഹോണുകളും കനത്ത പുക ചീറ്റുന്ന കുഴലുകളും ഡിസ്പ്ളെ ലൈറ്റുകളും മറ്റും വയ്ക്കുന്ന സാഹചര്യവും കോടതി കണക്കിലെടുത്തു.
ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി, വെള്ളിയാഴ്ച വിഷയം വീണ്ടും ഹൈക്കോടതി പരിഗണിക്കും. വാഹനത്തിൽ സ്വിമ്മിംഗ് പൂൾ സജ്ജമാക്കിയ സഞ്ജു ടെക്കിയ്ക്കെതിരേ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടും പരിഗണിക്കും.
വ്ലോഗർ സഞ്ജു ടെക്കി കാറിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി അപകടരമായി യാത്ര ചെയ്ത സംഭവം വിവാദമായതിന് പിന്നാലെയാണ് കോടതിയുടെ നടപടി. വാഹനം രൂപമാറ്റം വരുത്തുന്നതിന്റെ വിഡിയോ യുട്യൂബിൽ അടക്കം പോസ്റ്റ് ചെയ്യുന്ന വ്ലോഗർമാർക്കെതിരെ മോട്ടോർ വാഹന ചട്ട പ്രകാരം നടപടിയെടുക്കണമെന്നു കോടതി നിര്‍ദേശിച്ചു. വാഹനമോടിക്കുന്ന ആളിന്റെ ശ്രദ്ധ തെറ്റിക്കുന്നതാണ് ഇത്തരം നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |