SignIn
Kerala Kaumudi Online
Monday, 24 June 2024 3.18 AM IST

കടത്തനാടിന്റെ സീന്‍ മാറ്റി ഷാഫി പറമ്പില്‍, തകര്‍ത്തെറിഞ്ഞത് സിപിഎമ്മിലെ ഏറ്റവും ജനപ്രിയ നേതാവിനെ

shafi-parambil

വടകര: സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന കടത്തനാടന്‍ അങ്കം വിജയിച്ച് ഷാഫി പറമ്പില്‍. ഒരുപക്ഷേ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും തിളക്കമേറിയ വിജയം പാലക്കാടില്‍ നിന്ന് വടകരയിലേക്ക് എത്തിയ ഷാഫിക്ക് മാത്രം അവകാശപ്പെട്ടതാണ്. അതിനുള്ള പ്രധാനപ്പെട്ട കാരണം ഷാഫി പറമ്പില്‍ പരാജയപ്പെടുത്തിയത് കേരളത്തിലെ ഏറ്റവും ജനകീയയായ സ്ഥാനാര്‍ത്ഥിയെയാണെന്നത് തന്നെയാണ്. ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയാണ് വടകരക്കാര്‍ ഷാഫിയെ ഡല്‍ഹിക്ക് അയക്കുന്നത്.

ഏതൊരു തരംഗത്തേയും അതിജീവിക്കാന്‍ കരുത്തുള്ള സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയിട്ടും ഒരുകാലത്ത് പൊന്നാപുരം കോട്ടയായിരുന്ന വടകര കൈവിട്ട് പോയത് അക്ഷരാര്‍ത്ഥത്തില്‍ സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. കെകെ ശൈലജ സ്ഥാനാര്‍ത്ഥിയായതോടെ ആര്‍ക്കും വടകരയ്ക്ക് വേണ്ടി ബഹളമില്ലാതായി എന്നാണ് സിറ്റിംഗ് എംപി കെ മുരളീധരന്‍ പ്രതികരിച്ചത്. ഇത് ശൈലജയെന്ന അതികായയുടെ ജനപ്രീതി തെളിയിക്കുന്ന വാക്കുകളായിരുന്നു. അവിടെ നിന്നാണ് വടകരയുടെ സീന്‍ ഷാഫി പറമ്പില്‍ മാറ്റിമറിച്ചത്.

അശ്ലീല വീഡിയോ വിവാദവും കാഫിര്‍ പ്രയോഗവും മണ്ഡലത്തിലെ പ്രചാരണത്തിന്റെ ചൂട് വര്‍ദ്ധിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് പരാതി സമര്‍പ്പിക്കുന്നതിലേക്കും കാര്യങ്ങള്‍ എത്തിയിരുന്നു. മണ്ഡലത്തിന് പുറത്ത് സോഷ്യല്‍ മീഡിയയിലും വലിയ പോരാട്ടച്ചൂട് കണ്ട മണ്ഡലമാണ് വടകര. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും യുഡിഎഫ് തരംഗവും ഷാഫി പറമ്പിലിന് അനുകൂലമായ ഘടകങ്ങളായി. അതോടൊപ്പം മുസ്ലീം ലീഗിന്റെ ശക്തമായ സാന്നിദ്ധ്യവും യുഡിഎഫ് മുന്നേറ്റത്തിന് ഇന്ധനമായി.

പാനൂരിലെ ബോംബ് നിര്‍മാണത്തിനിടെ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതും പ്രാദേശിക നേതാക്കള്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ചതും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായിരുന്നു. അതോടൊപ്പം തന്നെ ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളെ ശിക്ഷിച്ചുള്ള വിധി വന്നതും തിരഞ്ഞെടുപ്പിന് മുമ്പാണ്. ടിപി കൊലക്കേസിലെ സിപിഎം നേതാക്കളുടെ പങ്ക് അതുകൊണ്ട് തന്നെ ചര്‍ച്ചയായി. ഈ ഘടകങ്ങളെല്ലാം ഒത്തുവരികയും ഷാഫി പറമ്പിലെന്ന യുവ സ്ഥാനാര്‍ത്ഥിയെ രംഗത്തറിക്കുകയും ചെയ്തതോടെ മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ജയമാണ് വടകരയില്‍ ഇത്തണ സംഭവിച്ചത്.

2019ല്‍ കെ മുരളീധരന്‍ പി. ജയരാജനെ പരാജയപ്പെടുത്തിയത് 84663 വോട്ടുകള്‍ക്കാണ്. അതിനേയും മറികടന്നാണ് ഷാഫി മുന്നേറിയത്. 50,000 വോട്ടിന് വിജയിക്കുമെന്ന സ്ഥാനാര്‍ത്ഥിയുടേയും കണക്ക്കൂട്ടലിനെ കടത്തിവെട്ടിയ ഭൂരിപക്ഷം സിപിഎമ്മിനെ അലോസരപ്പെടുത്തുമെന്നുറപ്പ്. കണ്ണൂര്‍ ജില്ലയിലെ തലശേരിയും കൂത്തുപറമ്പും ഉള്‍പ്പെടുന്ന മണ്ഡലമാണ് വടകര. മറ്റ് മണ്ഡലങ്ങളില്‍ വോട്ട് കുറഞ്ഞാലും തലശേരിയിലേയും കൂത്തുപറമ്പിലേയും ലീഡിലൂടെ അതിനെ മറികടക്കാമെന്നാണ് സിപിഎം കണക്ക്കൂട്ടിയിരുന്നത്. എന്നാല്‍ അവിടെയും ഷാഫിയുടെ മുന്നേറ്റമാണ് കണ്ടത്.

2009 മുതലാണ് സിപിഎമ്മിനെ ശക്തികേന്ദ്രമായ വടകര കൈവിട്ടത്. സിറ്റിംഗ് എംപി സതീദേവിയെ തോല്‍പ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിവച്ച വിജയമാണ് ഷാഫിയിലൂടെ ആവര്‍ത്തിക്കുന്നത്. 2014ല്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നപ്പോള്‍ എഎന്‍ ഷംസീറിനെ മൂവായിരത്തോളം വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് മുല്ലപ്പള്ളി മറികടന്നത്. 2019ല്‍ വട്ടിയൂര്‍ക്കാവ് സിറ്റിംഗ് എംഎല്‍എ ആയിരുന്ന കെ മുരളീധരനെയാണ് പി ജയരാജനെ വീഴ്ത്താന്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHAFI PARAMBIL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.