#തകർന്നടിഞ്ഞ് എൽ.ഡി.എഫ്
തിരുവനന്തപുരം: കേരള രാഷ്ട്രീയ സമവാക്യങ്ങൾക്ക് പുതിയ മാനം നൽകി, സുരേഷ് ഗോപിയുടെ മിന്നും വിജയത്തിലൂടെ ലോക്സഭയിലേക്ക് താമര വിരിയിച്ച് ബി.ജെ.പി . 2019-ലേതിന് സമാനമായ തരംഗം തീർത്ത് 18 സീറ്റുകളിലെ ആധികാരിക വിജയത്തോടെ യു.ഡി.എഫ് . ഒരു സീറ്റിൽ മാത്രം ഒതുങ്ങിയ എൽ.ഡി.എഫിന്റെ ദയനീയ പ്രകടനം ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമായി.
തുടർഭരണം കിട്ടിയ സംസ്ഥാന സർക്കാരിനുള്ള ഷോക്ക് ട്രീറ്റ്മെന്റായി തിരഞ്ഞെടുപ്പ് ഫലം.യു.ഡി.എഫ് സ്ഥാനാർത്ഥികളിൽ മിക്കവരും വൻഭൂരിപക്ഷത്തിലാണ് വിജയിച്ചത് . 2016ലെ അസംബ്ളി തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ ഒ. .രാജഗോപാൽ വിജയിച്ചെങ്കിലും,പാർലമെന്റ് തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കുന്നത് ആദ്യം.
തൃശൂരിൽ മുക്കാൽ ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അഭിമാനകരമായാണ് സുരേഷ് ഗോപിയുടെ വിജയം. സർക്കാരിനെതിരെ തുടർച്ചയായി വരുന്ന ആരോപണങ്ങളും സാമ്പത്തിക മാന്ദ്യവും സർക്കാർ ജീവനക്കാരുടെ അതൃപ്തിയുമെല്ലാം ഇടതു മുന്നണിക്ക് തിരിച്ചടിയായി. ഇടതു കോട്ടകളിൽ പോലും ശക്തമായ മുന്നേറ്റമാണ് യു.ഡി.എഫ് നടത്തിയത്. ജൂൺ 10 ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ സർക്കാർ കടുത്ത പ്രതിരോധത്തിലാവും.
ആലത്തൂരിലാണ് എൽ.ഡി.എഫ് വിജയിച്ചത്. തൃശൂർ, ആലത്തൂർ മണ്ഡലങ്ങൾ യു.ഡി.എഫിന് നഷ്ടമായപ്പോൾ, ആലപ്പുഴ, കോട്ടയം മണ്ഡലങ്ങൾ തിരിച്ചു പിടിക്കാനായി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആലപ്പുഴയിലും പ്രവർത്തക സമിതി അംഗങ്ങളായ ശശി തരൂർ തിരുവനന്തപുരത്തും കൊടിക്കുന്നിൽ സുരേഷ് മാവേലിക്കരയിലും വിജയം കണ്ടപ്പോൾ, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ പാലക്കാട്ടും മുൻ മന്ത്രിമാരായ തോമസ് ഐസക്ക് പത്തനംതിട്ടയിലും കെ.കെ.ശൈലജ വടകരയിലും പരാജയം നുണഞ്ഞു. കേന്ദ്ര മന്ത്രിമാരായിരുന്ന വി.മുരളീധരൻ ആറ്റിങ്ങലിലും രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തും പൊരുതി തോറ്റു. ആലത്തൂരിൽ മന്ത്രി കെ.രാധാകൃഷ്ണന്റേതാണ് ശ്രദ്ധേയമായ മറ്റൊരു വിജയം.
ആറ് മണ്ഡലങ്ങളിൽ അര ലക്ഷത്തിന് മുകളിലും അഞ്ച് മണ്ഡലങ്ങളിൽ ഒരു ലക്ഷത്തിനും രണ്ട് മണ്ഡലങ്ങളിൽ രണ്ട് ലക്ഷത്തിനും മുകളിലാണ് യു.ഡി.എഫിന്റെ ഭൂരിപക്ഷം. വയനാട്ടിൽ മൂന്നര ലക്ഷത്തിന് മുകളിലാണ് രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം. കുറഞ്ഞ ഭൂരിപക് ഷം അടൂർ പ്രകാശിനും (788).അവസാന നിമിഷം വരെ ആകാംക്ഷ നിലനിർത്തിയ ആറ്റിങ്ങലിൽ റീ കൗണ്ടിംഗ് നടന്നിട്ടും ഭാഗ്യം അടൂർപ്രകാശിനൊപ്പമായി. 14 സീറ്റുകളിലാണ് കോൺഗ്രസ് ജയിച്ചത്. മുസ്ലീംലീഗിന് രണ്ടും കേരള കോൺഗ്രസിനും (ജോസഫ്), ആർ.എസ്.പിക്കും ഓരോ സീറ്റും.
എൽ.ഡി.എഫിന്റെ
ഏകമുഖം
മി രാധാകൃഷ്ണൻ
കെ.എൻ. സുരേഷ് കുമാർ
തൃശൂർ:സി.പി.എമ്മിനും ഇടതുമുന്നണിക്കും കേരളത്തിൽ ഏക വിജയം സമ്മാനിച്ചത് മന്ത്രി കെ.രാധാകൃഷ്ണൻ മത്സരിച്ച ആലത്തൂർ മണ്ഡലം.യു.ഡി.എഫ് തരംഗം ഉണ്ടായിട്ടും തോറ്റത് കോൺഗ്രസിന്റെ സിറ്റിംഗ് എം.പിയായ രമ്യഹരിദാസ്. 20,146 ആണ് രാധാകൃഷ്ണന്റെ ഭൂരിപക്ഷം.
സി.പി.എമ്മിലെ പി.കെ.ബിജു 2009ലും 2014ലും വിജയിച്ച മണ്ഡലത്തിൽ കഴിഞ്ഞതവണ രമ്യ ഹരിദാസ് ഒന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പ്രതീക്ഷിച്ച ഭൂരിപക്ഷമുണ്ടായില്ലെങ്കിലും ഇടതുകോട്ട തിരിച്ചുപിടിച്ചതിന്റെ ആശ്വാസത്തിലാണ് എൽ.ഡി.എഫ്. രാധാകൃഷ്ണന്റെ വിജയത്തെ തുടർന്ന് ഈ മണ്ഡലത്തിൽത്തന്നെ ഉൾപ്പെട്ട ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പുണ്ടാകും. രാധാകൃഷ്ണന് പകരം പുതിയൊരു മന്ത്രി വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |