വിജയവാഡ: ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസ്. ടി.ഡി.പി, ജനസേന പാർട്ടി, ബി.ജെ.പി എന്നിവയുൾപ്പെട്ട എൻ.ഡി.എ സഖ്യം 175ൽ 162സീറ്റുകൾ നേടി സംസ്ഥാന ചരിത്രത്തിലെ വലിയ വിജയം നേടി. 175 സീറ്റുകളിൽ ഒറ്റയ്ക്കു മത്സരിച്ച വൈ.എസ്.ആർ.സി.പി 13 സീറ്റുകളിൽ ഒതുങ്ങി. 'ഇന്ത്യ" മുന്നണിക്ക് നിയമസഭയിലും ലോക്സഭയിലും സീറ്റൊന്നും നേടാനായില്ല. പി.സി.സി അദ്ധ്യക്ഷ വൈ.എസ്.ശർമ്മിള കടപ്പയിൽ തോറ്റു. 133 സീറ്റുകളിൽ വിജയിച്ച ടി.ഡി.പിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. ജൂൺ ഒമ്പതിന് ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ടി.ഡി.പി അറിയിച്ചു. പ്രചാരണത്തിനിടെ താൻ അധികാരമേൽക്കുമെന്ന് ജഗൻ മോഹൻ പ്രഖ്യാപിച്ച ദിവസമാണിത്. വിജയവാഡയിലെ ടി.ഡി.പി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകർ ആഘോഷം ആരംഭിച്ചു. എൻ.ഡി.എ 120 സീറ്റുകൾ വരെ നേടുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനം.
ജഗനെ ബാധിച്ചത്
1. മുസ്ലിം സമുദായത്തിന് നൽകിയ നാല് ശതമാനം പ്രത്യേക സംവരണം ഒ.ബി.സിയിലെ കാപ്പു സമുദായവും ഉന്നയിച്ചുവെങ്കിലും നിഷേധിച്ചു. ഇതോടെ 18 ശതമാനം വരുന്ന കാപ്പു സമുദായം എൻ.ഡി.എയ്ക്കൊപ്പം നിലകൊണ്ടു
2. മതപരിവർത്തനത്തെ മുഖ്യമന്ത്രി തന്നെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണം
3. തൊഴിലില്ലായ്മ വർദ്ധിച്ചതും കർഷക പ്രതിഷേധവും
4. ടി.ഡി.പിക്കൊപ്പം ബി.ജെ.പിയും പവൻ കല്യാണിന്റെ ജനസേനയും ചേർന്നത്
5. ചന്ദ്രബാബു നായിഡുവിനെ അഴിമതിക്കേസിൽ കഴിഞ്ഞ സെപ്തംബറിൽ അറസ്റ്റു ചെയ്ത രീതി നായിഡുവിനു അനുകൂലമായി
6. ജഗൻ 14 സിറ്റിംഗ് എം.പിമാരെയും 37 എം.എൽ.എമാരെയും സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയത്
കിംഗ് മേക്കറാകാൻ
ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിനൊപ്പം എൻ.ഡി.എ 16 ലോക്സഭാ സീറ്റുകൾ കൂടി നേടിയതോടെ പാർട്ടി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു ദേശീയ രാഷ്ട്രീയത്തിൽ കിംഗ് മേക്കറാകുമെന്ന് ഉറപ്പായി. തിരഞ്ഞെടുപ്പിന് ആറു മാസം മുമ്പ് മാത്രം എൻ.ഡി.എയുടെ ഭാഗമായ ടി.ഡി.പിക്ക് ആന്ധ്രയിൽ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. കേന്ദ്രത്തിൽ ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമായിട്ടുമില്ല. നിലവിലെ കണക്കനുസരിച്ച് എൻ.ഡി.എയിലെ ഏറ്റവും വലിയ രണ്ടാത്തെ പാർട്ടിയാണ് ടി.ഡി.പി. അതുകൊണ്ട് ടി.ഡി.പിയെ ഒപ്പം നിറുത്താൻ ബി.ജെ.പിക്ക് വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. എൻ.ഡി.എ ചെയർമാൻ സ്ഥാനം നായിഡുവിന് നൽകുന്ന കാര്യം ബി.ജെ.പിയുടെ പരിഗണനയിലുണ്ട്. ആന്ധ്രയിൽ ആറിടത്ത് മത്സരിച്ച ബി.ജെ.പി മൂന്നിടത്ത് വിജയിച്ചു. സംസ്ഥാന പ്രസിഡന്റ് ദഗുപതി പുരേന്ദേശ്വരി 2.35 ലക്ഷത്തിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ടി.ഡി.പിയെ എൻ.ഡി.എയിൽ എത്തിക്കാൻ നിർണായക പങ്കുവഹിച്ച സൂപ്പർതാരം പവൻ കല്യാണിന്റെ ജനസേന പാർട്ടിക്ക് നാലു സീറ്രുകളുണ്ട്.
കഴിഞ്ഞ തവണ ഇടതുപാർട്ടികളെ ഒപ്പം കൂട്ടിയാണ് പവൻ മത്സരിച്ചത്. ജനസേനയിൽ നിന്ന് നിയമസഭയിൽ എത്തിയത് പവൻ മാത്രമായിരുന്നു സഖ്യത്തിലായതോടെ നേട്ടം 21 സീറ്റായി.
ബി.ആർ.എസ് വട്ട പൂജ്യം;
തെലങ്കാനയിൽ ബി.ജെ.പിയും
കോൺഗ്രസും ഒപ്പത്തിനൊപ്പം
തെലങ്കാന സംസ്ഥാനത്തിനു വേണ്ടി പ്രക്ഷോഭം നയിക്കുകയും തുടർച്ചയായി രണ്ടു തവണ സംസ്ഥാന ഭരിക്കുകയും ചെയ്ത കെ.ചന്ദ്രശേഖര റാവുവിന്റെ ബി.ആർ.എസ് ലോക്സഭാ തിരഞ്ഞെടുപ്പിൽ തകർന്നു തരിപ്പണമായി. ആകെയുള്ള 17സീറ്റുകളിൽ 8 സീറ്രുകൾ വീതം ബി.ജെ.പിയും കോൺഗ്രസും നേടുകയും ഹൈദരാബാദ് എ.ഐ.എം.ഐ.എം നിലനിറുത്തുകയും ചെയ്തപ്പോൾ ബി.ആർ.എസിന്റെ നേട്ടം വട്ടപ്പൂജ്യമായി. നവംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 119ൽ 64 സീറ്റ് നേടി കോൺഗ്രസ് അധികാരം പിടിച്ചപ്പോൾ 34-ാം സീറ്റുമായി രണ്ടാം സ്ഥാനത്തായിപ്പോയ ബി.ആർ.എസ് ആറു മാസത്തിനു ശേഷം ലോക്സഭാ തിരഞ്ഞെടപ്പ് കാത്തു വച്ചത് കനത്ത ആഘാതമായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്ന ബി.ജെ.പി കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റും രാജ്യത്തെ ഏറ്റവും വലിയ മണ്ഡലവുമായ മൽക്കാജ് ഗിരി ഉൾപ്പെടെ നേടിയെടുക്കുകയായിരുന്നു. കഴിഞ്ഞ തവണ രേവന്ത് റെഡ്ഡി ജയിച്ച മൽക്കാജ്ഗിരിയിൽ ബി.ജെ.പിയിലെ ഏട്ടല രാജേന്ദർ വിജയിച്ചു. കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി,മുൻ സംസ്ഥാന പ്രസിഡന്റ് ബണ്ടി സജ്ജയ്കുമാർ തുടങ്ങിയ ബി.ജെ.പി പ്രമുഖർ വിജയിച്ചു. നൽകൊണ്ടയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ കെ.രഘുവീറാണ് സംസ്ഥാനത്ത് ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചത്- 5.59 ലക്ഷം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |