മേവട: ഒറ്റമഴ പെയ്താൽ വില്ലേജ് ഓഫീസ് വെള്ളത്തിലാണ്...! പിന്നെ ജീവനക്കാരും ഇവിടെ എത്തുന്നവരുമെല്ലാം മുട്ടൊപ്പം വെള്ളത്തിലായിരിക്കും. വിവരം പലതവണ നാട്ടുകാരും ജീവനക്കാരും ഉന്നത റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചു. ഒരു പ്രയോജനവുമില്ല. വരുന്ന രണ്ട് മാസം വെള്ളക്കെട്ടിൽ കഴിയാനാണ് ഇവിടുത്തെ ജീവനക്കാരുടെയും ഇവിടെ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരുടെയും ഗതി.
മീനച്ചിൽ വില്ലേജ് ഓഫീസാണ് മേവടയിൽ സ്ഥിതി ചെയ്യുന്നത്. മേവട തോടിനോട് ചേർന്നുള്ള സ്ഥലത്താണ് വില്ലേജ് ഓഫീസ് മന്ദിരം. ഇതിന് സമീപം തോട്ടിൽ ഒരു ചെക്ക്ഡാം കെട്ടിയതാണ് ആകെ പ്രശ്‌നമായത്. കനത്ത മഴയിൽ വൻതോതിൽ മാലിന്യം ചെക്ക്ഡാമിൽ വന്ന് അടിയുന്നതോടെ തോട് ഗതിമാറി ഒഴുകും. പിന്നെ നേരെ വെള്ളം വില്ലേജ് ഓഫീസിലേക്ക്. കഴിഞ്ഞയാഴ്ച രണ്ട് ദിവസം വില്ലേജ് ഓഫീസ് വെള്ളത്തിലായിരുന്നു. ഇവിടേക്കെത്തുന്ന പൊതുജനങ്ങൾ മുട്ടൊപ്പം വെള്ളത്തിൽ തുഴഞ്ഞ് തുഴഞ്ഞ് വില്ലേജ് ഓഫീസിലെത്തി. ജീവനക്കാരുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.
വെള്ളം വില്ലേജ് ഓഫീസിനകത്ത് കയറിയതോടെ വിലപ്പെട്ട രേഖകളും കമ്പ്യൂട്ടറുമൊക്കെ സംരക്ഷിക്കാനുള്ള പെടാപ്പാടിലായിരുന്നു ജീവനക്കാർ. വെള്ളമുയർന്നതറിഞ്ഞ് വില്ലേജ് ഓഫീസർ അനൂപും മറ്റുള്ളവരുമൊക്കെ പാതിരാത്രിയിൽ വന്നാണ് രേഖകളും കമ്പ്യൂട്ടറുമൊക്കെ പൊക്കത്തിലേക്ക് മാറ്റി സ്ഥാപിച്ചത്.
വില്ലേജ് ഓഫീസ് സ്വന്തം സ്ഥലത്ത്; പുതിയ കെട്ടിടം പണിയണം
റവന്യൂവകുപ്പിന് സ്വന്തമായുള്ള 35 സെന്റ് സ്ഥലത്താണ് വില്ലേജ് ഓഫീസ് ഇരിക്കുന്നത്. ഇവിടെ ഉയരത്തിൽ കെട്ടിടം പണിയുക മാത്രമാണ് വെള്ളപ്പൊക്കത്തിൽ നിന്ന് ഓഫീസിനെ രക്ഷിക്കാനുള്ള ഏക വഴി. അല്ലെങ്കിൽ ചെക്കുഡാം പൊളിച്ച് കളയണം.
തഹസിൽദാരെയും മറ്റും രേഖാമൂലം വിവരമറിയിച്ചു, ഒരു പ്രയോജനവുമില്ല
മീനച്ചിൽ വില്ലേജ് ഓഫീസിൽ വെള്ളംകയറിയ വിവരം നാട്ടുകാരും പൊതുപ്രവർത്തകരും വില്ലേജ് അധികാരികളുമൊക്കെ മീനച്ചിൽ തഹസിൽദാർ ഉൾപ്പെടെയുള്ള ഉന്നത റവന്യൂ അധികാരികളെ അറിയിച്ചു. പക്ഷേ ഒരു പ്രയോജനവുമുണ്ടായില്ല. കാലവർഷം കനക്കുന്ന രണ്ട് മാസത്തോളം തോട്ടുവെളളത്തിൽ കഴിയാനാണ് വില്ലേജ് ജീവനക്കാരുടെയും ഇവിടെയെത്തുന്ന നാട്ടുകാരുടെയും വിധി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |