കോട്ടയം : എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ വൻതോൽവിയ്ക്ക് പിന്നാലെ വോട്ടുചോർച്ച ചർച്ചയാക്കി ഇടത് വലത് മുന്നണികൾ. ഇതോടെ നേതാക്കൾ തമ്മിലുള്ള വാക് പോരും മുറുകി. എന്നാൽ കേരള കോൺഗ്രസ് എം നേതൃത്വം വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
സി.പി.എം വോട്ട് എവിടെപ്പോയി : തിരുവഞ്ചൂർ
നോട്ടയ്ക്ക് 11933(1.43%) വോട്ട് കിട്ടിയത് ചാഴികാടന് വോട്ട് ചെയ്യാൻ തയ്യാറാകാത്ത സി.പിഎം പ്രവർത്തകരുടേതാണോയെന്ന ചോദ്യമുയർത്തിയത് തിരുവഞ്ചൂർ രാധാകൃഷ്ണനാണ്. 2019 ലെ തിരഞ്ഞെടുപ്പിൽ വി.എൻ.വാസവനും, തോമസ് ചാഴികാടനും മത്സരിച്ചപ്പോൾ 3,14,787 വോട്ട് വാസവന് ലഭിച്ചു. യു.ഡിഎഫ് വിട്ട് ജോസ് വിഭാഗം ഇടത് ഘടകകക്ഷിയായി മത്സരിച്ചപ്പോൾ ചാഴികാടന് 2,77,365 വോട്ടാണ് ലഭിച്ചത്. 37422 വോട്ട് എങ്ങോട്ടുപോയെന്നും തിരുവഞ്ചൂർ ചോദിച്ചു. മോൻസ് ജോസഫ് , മാണി സികാപ്പൻ, നാട്ടകം സുരേഷ് , ഫിൽസൺ മാത്യൂസ് എന്നിവരും യു.ഡി.എഫ് ഘടകകക്ഷി നേതാക്കളും ഇതേ ആരോപണവുമായി രംഗത്തെത്തിയത് മാണിഗ്രൂപ്പിനെ പ്രതിരോധത്തിലാക്കി.
വോട്ട് കുറഞ്ഞത് യു.ഡി.എഫിന് : വാസവൻ
കേരള കോൺഗ്രസ് എമ്മിനെ യു.ഡിഎഫിലേക്ക് ആകർഷിക്കാൻ വേണ്ടിയാകാം സി.പി.എം വോട്ട് ചോർന്നെന്ന ആരോപണമെന്നായിരുന്നു മന്ത്രി വാസവന്റെ മറുപടി. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഞങ്ങൾ എത്ര ആത്മാർത്ഥമായി പ്രവർത്തിച്ചുവെന്ന് സ്ഥാനാർത്ഥിയ്ക്കും, കേരള കോൺഗ്രസ് നേതൃത്വത്തിനുമറിയാം. മുക്കാൽ ലക്ഷത്തോളം വോട്ടുകൾ പോൾ ചെയ്തിട്ടില്ല. എൽ.ഡി.എഫിന് 39000 വോട്ടിന്റെ കുറവ് വന്നപ്പോൾ, യു.ഡി.എഫിന് 61000 വോട്ടാണ്. ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി പിടിച്ച വോട്ടുകൾ ഇടതിന് വലിയ ക്ഷീണം ചെയ്തില്ല. ഇടതു വോട്ടുകൾ കൃത്യമായി പോൾ ചെയ്തിട്ടുണ്ട്. കുമരകത്ത് 1705 വോട്ട് ലീഡ് ചാഴികാടന് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |