ന്യൂഡൽഹി: ഇന്ത്യയുടെ ജനാധിപത്യശക്തി വിളിച്ചോതി ജൂൺ ഒൻപതിന് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മൂന്നാം എൻ.ഡി.എ സർക്കാരിന്റെ സത്യപ്രതിജ്ഞ. എൻ.ഡി.എയ്‌ക്ക് 300ൽ കൂടുതൽ എം.പിമാരുടെ പിന്തുണ ഉറപ്പായെന്നാണ് സൂചന. ഏഴു സ്വതന്ത്രരും എസ്.കെ.എം, സൊറാം പീപ്പിൾസ് ഫ്രണ്ട്, മേഘാലയിൽ നിന്നുള്ള വി.പി.പി എന്നീ പാർട്ടികൾ എൻ.ഡി.എയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചെന്നാണ് അറിയുന്നത്. ഒരു സീറ്റുള്ള പഴയ സഖ്യകക്ഷി ശിരോമണി അകാലിദളിനോടും പിന്തുണ തേടിയിട്ടുണ്ട്.
എൻ.ഡി.എ പാർലമെന്ററി യോഗം ഇന്നുരാവിലെ 9.30ന് പാർലമെന്റിൽ ചേർന്ന് മോദിയെ നേതാവായി തിരഞ്ഞെടുക്കും. ഈ യോഗത്തിൽ എം.പിമാർക്ക് പുറമെ ബി.ജെ.പി മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, സംസ്ഥാന അദ്ധ്യക്ഷൻമാർ എന്നിവരും പങ്കെടുക്കും. തുടർന്ന് നേതാക്കൾക്കൊപ്പം മോദി രാഷ്‌ട്രപതിയെ സന്ദർശിച്ച് സർക്കാരിന് അവകാശവാദം ഉന്നയിക്കും.
ഞായറാഴ്ച വൈകുന്നേരം നടക്കുന്ന സത്യപ്രതിജ്ഞയ്ക്ക് രാഷ്ട്രപതി ഭവൻ വേദിയാകുമെന്നാണ് സൂചന. വൈകുന്നേരം ആറു മണിക്കു ശേഷമായിരിക്കും ചടങ്ങ്. ഏതാനും സഖ്യകക്ഷി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. 8000ത്തോളം അതിഥികളുണ്ടാകും. ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ (പ്രചണ്ഡ), ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ തുടങ്ങിയവർ പങ്കെടുക്കും. ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് തോബ്‌ഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നൗത് തുടങ്ങിയവർക്കും ക്ഷണമുണ്ട്.
അതിപ്രധാന വകുപ്പുകൾ കൈവിടില്ല
1.ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, റെയിൽവേ, വിദേശകാര്യം, നിയമം, ഐ.ടി, പ്രതിരോധം തുടങ്ങിയ അതിപ്രധാനമായ വകുപ്പുകളിൽ ക്യാബിനറ്റ് റാങ്ക് സഖ്യകക്ഷികൾക്ക് നൽകാനാകില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി. അടിസ്ഥാനവികസനം, ക്ഷേമം, കാർഷിക വകുപ്പുകൾ വിട്ടുനൽകുന്നതിലും ബി.ജെ.പിക്ക് വിഷമമുണ്ട്.
2. സിവിൽ ഏവിയേഷൻ, സ്റ്റീൽ വകുപ്പുകൾ ടി.ഡി.പിക്കും ഗ്രാമവികസനം, പഞ്ചായത്തീരാജ് ജെ.ഡി.യുവിനും ഘനവ്യവസായം ശിവസേനയ്‌ക്കും(ഷിൻഡെ) ലഭിച്ചേക്കും.
എൽ.ജെ.പി, ജനസേന, എച്ച്.എ.എം, അപ്‌നാദൾ തുടങ്ങിയ കക്ഷികൾക്ക് ഒരോ മന്ത്രിസ്ഥാനവും നൽകിയേക്കും. എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാൻ പിതാവ് രാംവിലാസ് പാസ്വാൻ കൈകാര്യം ചെയ്‌ത ഭക്ഷ്യ സിവിൽ സപ്‌ളെൈസ് ആവശ്യപ്പെട്ടിട്ടുണ്ട്.
വിലപേശൽ തുടരുന്നു
റെയിൽവേ, കൃഷി, ജലശക്തി, ഗ്രാമവികസനം തുടങ്ങിയ വകുപ്പുകളും ബിഹാറിന് പ്രത്യേക പദവിയും വേണമെന്ന നിലപാടിലാണ് ജെ.ഡി.യു.
സ്‌പീക്കർ/ഡെപ്യൂട്ടി സ്‌പീക്കർ,മൂന്ന് ക്യാബിനറ്റ് റാങ്ക് അടക്കം 4 മന്ത്രിമാർ എന്നതാണ് ടി.ഡി.പിയുടെ ആവശ്യം. റോഡ് ഗതാഗതം, ഗ്രാമവികസനം,വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിട-നഗരകാര്യം, കൃഷി, ജലശക്തി, ഐ.ടി ആൻഡ് ടെലികോം, ധനകാര്യത്തിൽ സഹമന്ത്രി സ്ഥാനം എന്നിവയാണ് ചോദിച്ചിരിക്കുന്നത്. ആന്ധ്രയ്‌ക്ക് പ്രത്യേക പദവിയും തലസ്ഥാനമായ അമരാവതിക്ക് പ്രത്യേക സഹായവും വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |