ആലപ്പുഴ : സംസ്കരണ പ്ളാന്റുകൾ തുറന്നു കൊടുക്കാത്തതിൽ പ്രതിഷേധിച്ച്, കക്കൂസ് മാലിന്യങ്ങൾ നീക്കം ചെയ്യുന്നവർ ജില്ലയിൽ സമരം ആരംഭിച്ചു. മഴവെള്ളക്കെട്ട് തുടരുന്നതിനിടെ, കക്കൂസ് മാലിന്യ നീക്കം നിലച്ചത് പകർച്ചവ്യാധി ഭീഷണി ഉയർത്തും. ചേർത്തലയിലെ സംസ്‌കരണ പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാക്കുക, ഇൻഫോ പാർക്ക്,വാരനാട് മാക്ഡവൽ കമ്പനി, ആലപ്പുഴ മെഡിക്കൽ കോളേജ്, കായംകുളം എൻ.ടി.പി.സി എന്നിവിടങ്ങളിലെ പ്ലാന്റുകൾ മാലിന്യസംസ്‌കരണത്തിനായി തുറന്നുകൊടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ചില ക്രിമിനലുകൾ ജനവാസ കേന്ദ്രങ്ങളിൽ കക്കൂസ് മാലിന്യം വാഹനങ്ങളിലെത്തിച്ച് തള്ളുന്നതിന്റെ പേരിൽ മേഖലയിലുള്ള സകല ആളുകളെയും സാമൂഹ്യദ്രോഹികളായി കരുതുന്ന സമീപനം തിരുത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. മാറിമാറിവരുന്ന ജില്ലാ കളക്ടർമാർക്കും മന്ത്രിസഭയ്ക്കും മാലിന്യ സംസ്‌ക്കരണ പ്ലാന്റിനായി നിവേദനം സമർപ്പിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായിട്ടും പ്രയോജനമുണ്ടായിട്ടില്ലെന്ന് ഇവർ പറയുന്നു. മാലിന്യസംസ്കരണ പ്ളാന്റുകൾ ഇല്ലാത്തതുകൊണ്ടാണ് കാടുപിടിച്ചു കിടക്കുന്ന ഇടങ്ങളിൽ കക്കൂസ് മാലിന്യം തള്ളേണ്ടി വരുന്നതെന്നും തൊഴിലാളികൾ സമ്മതിക്കുന്നു.
പ്ളാന്റില്ലെങ്കിൽ എവിടെ തള്ളും
1.2018ലെ പ്രളയകാലത്ത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്ലാന്റ് സംസ്‌കരണത്തിനായി തുറന്നു നൽകി. കൊവിഡ് കാലത്തോടെ അനുമതി നിർത്തലാക്കി. പ്രതിദിനം മൂന്ന് ലക്ഷം ലിറ്റർ സംസ്‌ക്കരണ ശേഷിയുള്ള ആശുപത്രിയിലെ പ്ലാന്റിൽ നിലവിൽ 1.5 ലക്ഷം ലിറ്ററിന്റെ സംസ്‌ക്കരണം മാത്രമാണ് നടക്കുന്നത്
2.സർക്കാർ അറ്റാച്ച് ചെയ്തിരിക്കുന്ന വാരനാട് മാക്ഡൽ കമ്പനി വളപ്പിലെ പ്ലാന്റ് വെറുതെ കിടന്ന് നശിക്കുകയാണ്. കായംകുളം എൻ.ടി.പി.സിയിലും പള്ളിപ്പുറം ഇൻഫോപാർക്കിലും സംവിധാനങ്ങളുണ്ടെങ്കിലും പുറത്ത് നിന്നുള്ള മാലിന്യ സംസ്‌ക്കരണത്തിനായി പ്ളാന്റ് തുറന്നു നൽകില്ല
3.ചേർത്തലയിൽ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ആറ് കോടി രൂപയുടെ സംസ്‌ക്കരണ പ്ലാന്റിന്റെ നിർമ്മാണംനിലച്ചിരിക്കുകയാണ്. ഫണ്ട് വകമാറ്റി ചെലവഴിച്ചതാണ് പണി മുടങ്ങാൻ കാരണമെന്നാണ് ആക്ഷേപം. മാവേലിക്കര തെക്കേക്കര പഞ്ചായത്തിൽ പ്ലാന്റ് ആരംഭിക്കാൻ ശ്രമം നടന്നെങ്കിലും ജനരോഷത്തിൽ മുടങ്ങി
കണ്ണടയ്ക്കുന്നവർ തന്നെ പിടികൂടും
പൊലീസ് സ്റ്റേഷനുകളിൽ നിന്നും സർക്കാർ ഓഫീസിൽ നിന്നും മാലിന്യം ശേഖരിക്കാൻ വിളിക്കുമ്പോൾ സംസ്‌ക്കരണ സംവിധാനമില്ലെന്ന് അറിയിക്കാറുണ്ട്. എങ്ങനെയെങ്കിലും സഹകരിക്കണമെന്നാവും ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാൽ ഇതേ ഉദ്യോഗസ്ഥർ മറുവശത്ത് കൂടിയെത്തി തങ്ങൾക്കെതിരെ കേസെടുക്കുമെന്നും തൊഴിലാളികൾ കുറ്റപ്പെടുത്തുന്നു.
150
ജില്ലയിൽ മാലിന്യം കക്കൂസ് ശേഖരിക്കുന്ന വാഹനങ്ങൾ
കുറച്ച് ദിവസങ്ങൾ മാലിന്യശേഖരണം നിർത്തിയാൽ ജില്ല പകർച്ച വ്യാധിയുടെ പിടിയിലാകും. അടിയന്തര പ്രാധാന്യം മനസ്സിലാക്കി സംസ്‌ക്കരണ പ്ലാന്റുകൾ തുറന്നു നൽകാൻ ഇടപെടലുണ്ടാവണം
-വിപിൻ ദാസ്, കേരള പ്രദേശ് സെപ്റ്റിക് ടാങ്ക് ക്ലീനിങ്ങ് മസ്ദൂർ സംഘ് ജില്ലാ കമ്മിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |