കോഴിക്കോട്: നീറ്റ് പരീക്ഷാഫലത്തിൽ അട്ടിമറി നടന്നെന്ന് ആരോപിച്ച് സെെലം എജ്യുക്കേഷൻ ഗ്രൂപ്പ് സുപ്രീംകോടതിയിലേക്ക്. 67 പേർക്ക് ഒന്നാം റാങ്ക് ലഭിച്ചതിലും ചില വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകിയതിലും അട്ടിമറി സംശയിക്കുന്നുണ്ടെന്ന് സെെലം ഡയറക്ടർ ലിജീഷ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിന് പരിഹാരം തേടിയാണ് സുപ്രീം കോടതിയിൽ പരാതി നൽകുന്നത്. നീറ്റ് പരീക്ഷയുടെ മൂല്യനിർണയം സുതാര്യമാക്കി പുതിയ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നാണ് പ്രധാന ആവശ്യം.
പരീക്ഷ നടത്തിപ്പിലും ഗുരുതര പിഴവുകളാണ് എൻ.ടി.എ പിന്തുടരുന്നതെന്നും ലോക്സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം തന്നെ ഫലം പ്രസിദ്ധപ്പെടുത്തിയതിൽ ഒത്തുകളി നടന്നിട്ടുണ്ടെന്നും സെെലം ഭാരാവാഹികൾ കുറ്റുപ്പെടുത്തി. വാർത്താസമ്മേളനത്തിൽ സെെലം അക്കാഡമിക് ഹെഡ് ഗീതാപ്രസാദ്, മുഹമ്മദ് ജാബിർ തുടങ്ങിയവരും പങ്കെടുത്തു.
സംശയങ്ങൾ ഇങ്ങനെ
180 ചോദ്യങ്ങളാണ് ഉത്തരമെഴുതാനുള്ളത്. മുഴുവൻ ചോദ്യങ്ങൾക്കും ശരിയുത്തരമെഴുതുന്ന കുട്ടിക്ക്, ഒരു ചോദ്യത്തിന് 4 മാർക്ക് എന്ന രീതിയിൽ പരമാവധി 720 മാർക്കാണ് ലഭിക്കുക. ഒരു ചോദ്യം ഒഴിവാക്കിയാൽ നാല് മാർക്ക് കുറഞ്ഞ് 716 ആകും. ഒരു ചോദ്യത്തിന് തെറ്റ് ഉത്തരമാണ് എഴുതുന്നതെങ്കിൽ നെഗറ്റീവ് മാർക്കു കൂടി കുറച്ച് 715 മാർക്കാണ് കിട്ടുക. 720 കിട്ടാത്ത സാഹചര്യത്തിൽ തൊട്ടടുത്ത മാർക്കായ 716, 715 മാത്രമേ വരൂ. എന്നാൽ ഈ വർഷത്തെ ഫലം വന്നപ്പോൾ 719 ഉം 718 ഉം മാർക്കുകൾ ലഭിച്ചിട്ടുണ്ട്. ഇത് ഗ്രേസ് മാർക്ക് നൽകിയതാണെന്നാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ(എൻ.ടി.എ) വിശദീകരണം. ഇങ്ങനെ ഗ്രേസ് മാർക്ക് ഇതുവരെ കൊടുത്തിട്ടില്ല. ഗ്രേസ് മാർക്ക് കൊടുക്കുമെന്നും മുൻകൂട്ടി ഒരിടത്തും എൻ.ടി.എ പറഞ്ഞിട്ടില്ല. രാജ്യത്തെ ചില ഇൻസ്റ്റിറ്റ്യൂട്ടുകളിൽ മാത്രമാണ് ഈ മാർക്കുകൾ ലഭിച്ചത്. പരീക്ഷയ്ക്ക് മുമ്പ് ചില ടെലിഗ്രാം ചാനലുകളിലും ചോദ്യപേപ്പർ ലഭ്യമായിരുന്നു. 720ൽ 720ഉം നേടി ഒന്നാം റാങ്കിലെത്തിയിരിക്കുന്ന 67 പേരിൽ 47 പേർക്കും ഗ്രേസ് മാർക്ക് ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |